ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയപ്പെട്ട 'ഹാരി പോട്ടർ' ആയി വെള്ളിത്തിരയിൽ നിറഞ്ഞ ഡാനിയൽ റാഡ്ക്ലിഫ് തന്റെ കരിയറിലെ ഇരുണ്ട വശങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു. ഹാരി പോട്ടർ സിനിമകളുടെ ചിത്രീകരണ വേളയിൽ അനുഭവപ്പെട്ട കടുത്ത ഉത്കണ്ഠയെയും മാനസിക സമ്മർദ്ദത്തെയും അതിജീവിക്കാൻ താൻ മദ്യത്തിനും പുകവലിക്കും അടിമപ്പെട്ടിരുന്നതായി താരം വെളിപ്പെടുത്തി. വിനോദ വ്യവസായത്തിൽ പ്രവർത്തിക്കുന്ന ബാലതാരങ്ങൾക്ക് മാനസികാരോഗ്യ പിന്തുണയും തെറാപ്പിയും നിർബന്ധമാക്കണമെന്നും താരം ആവശ്യപ്പെട്ടു.
ബസ്റ്റിലിന്റെ (Bustle) പ്രത്യേക പരിപാടിയിൽ സംസാരിക്കവെയാണ് റാഡ്ക്ലിഫ് തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്. പണവും പ്രശസ്തിയും ഉള്ളതുകൊണ്ട് മാത്രം ഒരാൾ സന്തുഷ്ടനാകണമെന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും പിന്നാമ്പുറത്ത് അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ പലപ്പോഴും പുറംലോകം അറിയാറില്ല.
പ്രശ്നങ്ങൾ ഗുരുതരമാകുന്നതിന് മുൻപ് തന്നെ മാനസിക പ്രതിരോധം വളർത്താൻ തെറാപ്പി സഹായിക്കുമെന്നും റാഡ്ക്ലിഫ് ഓർമ്മിപ്പിച്ചു. തന്റെ ഒരു സുഹൃത്തായ യുവ നടൻ ആത്മഹത്യ ചെയ്ത സംഭവം ഉദാഹരിച്ചുകൊണ്ട്, പുറമെ തിളക്കമുള്ള ജീവിതം നയിക്കുന്നവർക്കും പരാതിപ്പെടാൻ അവകാശമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2000-കളുടെ തുടക്കത്തിൽ ഹാരി പോട്ടർ ചിത്രീകരണം നടക്കുമ്പോൾ ഇന്നത്തെപ്പോലെ മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യം സിനിമ ലോകം നൽകിയിരുന്നില്ല. എങ്കിലും കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരുടെ പിന്തുണ തനിക്ക് വലിയ ആശ്വാസമായിരുന്നുവെന്ന് താരം ഓർക്കുന്നു.
12-ാം വയസ്സിൽ ഹാരി പോട്ടറായി അരങ്ങേറ്റം കുറിച്ച റാഡ്ക്ലിഫ് എട്ട് സിനിമകളിലും ആ വേഷം അനശ്വരമാക്കി. പിന്നീട് നാടകങ്ങളിലും ടെലിവിഷൻ ഷോകളിലും സജീവമായ അദ്ദേഹം, നിലവിൽ സ്പോർട്സ് സിറ്റ്കോം ആയ 'ദ ഫാൾ ആൻഡ് റൈസ് ഓഫ് റെജി ഡിങ്കിൻസി'ലാണ് വേഷമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
