ന്യൂഡെല്‍ഹി: എംപിമാരുടെ സസ്‌പെന്‍ഷനും പുറത്താക്കലും പോലുള്ള നടപടികള്‍ പുതിയ ലോക്‌സഭയില്‍ നടക്കില്ലെന്ന് സമാജ്വാദി പാര്‍ട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ് പ്രത്യാശ പ്രകടിപ്പിച്ചു. ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ളയെ അഭിനന്ദിച്ച അഖിലേഷ്, എംപിമാരുടെ സസ്പെന്‍ഷന്‍ പോലുള്ള നടപടികള്‍ സഭയുടെ അന്തസ്സിനെ വ്രണപ്പെടുത്തുന്നുവെന്ന് പറഞ്ഞു.
'ഒരു ജനപ്രതിനിധിയുടെയും ശബ്ദം തടയില്ലെന്നും പുറത്താക്കല്‍ പോലുള്ള നടപടികള്‍ വീണ്ടും ഉണ്ടാകില്ലെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ പ്രതിപക്ഷത്തെ നിയന്ത്രിക്കുന്നു, പക്ഷേ അത് ഭരണപക്ഷത്തിനും ബാധകമായിരിക്കണം,' മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.
പാര്‍ലമെന്റിന്റെ കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ എംപിമാരെ സസ്പെന്‍ഡ് ചെയ്തത് വിവാദമായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ സഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
സ്പീക്കര്‍ പ്രതിപക്ഷത്തോട് നിഷ്പക്ഷമായി പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നതായും നിഷ്പക്ഷത ഈ മഹത്തായ പദവിയുടെ വലിയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സഭ പ്രവര്‍ത്തിക്കേണ്ടത് നിങ്ങളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാവണം, തിരിച്ചാവരുത്. നിങ്ങളുടെ എല്ലാ ന്യായമായ തീരുമാനങ്ങള്‍ക്കൊപ്പവും ഞങ്ങളുണ്ടാവും. ഭരണസംവിധാനത്തെ ബഹുമാനിക്കുന്നതുപോലെ പ്രതിപക്ഷത്തെയും നിങ്ങള്‍ ബഹുമാനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറഞ്ഞു.
നേരത്തെ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഓം ബിര്‍ള പ്രതിപക്ഷ ഇന്ത്യ ബ്ലോക്കിന്റെ സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷിനെ ശബ്ദ വോട്ടിലൂടെ പരാജയപ്പെടുത്തി. പതിനെട്ടാം ലോക്സഭയുടെ എട്ട് ദിവസത്തെ സമ്മേളനം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് എല്ലാ എംപിമാരും ലോക്‌സഭ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്