തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് മുൻകൂർ അറിവുണ്ടായിരുന്നുവെന്ന് ആരോപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മംഗലാപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ സന്ദർശനവും ഇതുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സർക്കാർ അറിയാതെയാണ് ഓഹരി കൈമാറ്റ നടപടികൾ നടന്നതെങ്കിൽ എന്ത് നിയമനടപടിയാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. അദാനി ഡീലിനെയും മുഖ്യമന്ത്രിയുടെ മംഗലാപുരം സന്ദർശനത്തെയും കുറിച്ച് രാഹുൽ ഗാന്ധിയും പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
"കേരളം ഭരിക്കുന്നത് അദാനിയല്ല" എന്ന കെ.സി. വേണുഗോപാലിന്റെ പരാമർശം യഥാർത്ഥത്തിൽ മുഖ്യമന്ത്രിക്കുള്ള ഓർമ്മപ്പെടുത്തലാണെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു. മോദിക്കും അദാനിക്കും വേണ്ടി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയായാണ് വി.ഡി. സതീശൻ മാറിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത് ദേശാഭിമാനിയാണെന്ന മുഖ്യമന്ത്രിയുടെ പരാമർശവും എം.വി. ഗോവിന്ദൻ തള്ളി. അദാനി കമ്പനിയിൽ എം.എസ്.സി.യുടെ ഓഹരി പങ്കാളിത്തം സംബന്ധിച്ച വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത് ഇക്കണോമിക് ടൈംസ് ജൂൺ ഒന്നിനാണെന്നും, തുടർന്ന് ജൂൺ മൂന്നിന് മാതൃഭൂമി പ്രധാന വാർത്തയായി നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വസ്തുതകൾ നിലനിൽക്കെയാണ് ദേശാഭിമാനിയെയും പാർട്ടി നേതൃത്വത്തെയും വിഷയത്തിലേക്ക് വലിച്ചിഴച്ച് മുഖ്യമന്ത്രി തെറ്റായ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
