കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിലെ അന്വേഷണം പൂർത്തിയാക്കാൻ അന്വേഷണ സംഘത്തിന് ഒരു മാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി. ഇത് അവസാന അവസരമാണെന്ന് കോടതി കർശന മുന്നറിയിപ്പും നൽകി.
അതേസമയം, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി.എസ്. ശശിധരനെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഉപഹർജിയിൽ പ്രോസിക്യൂഷൻ മറുപടി നൽകാൻ സാവകാശം തേടി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി കേസിലെ കക്ഷിയായ എം.എസ്. അനിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണം അനാവശ്യമായി നീണ്ടുപോകുകയാണെന്നും, ശരിയായ ദിശയിലല്ല അന്വേഷണം പുരോഗമിക്കുന്നതെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. അന്വേഷണത്തിന്റെ പുരോഗതിയിൽ ഹൈക്കോടതിയും അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഉപഹർജി സമർപ്പിച്ചത്.
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കിയ കേസുകളിൽ ഇതുവരെ ഒരു കേസിൽ മാത്രമാണ് അന്വേഷണം പൂർത്തിയാക്കിയിട്ടുള്ളത്. ശേഷിക്കുന്ന കേസുകളിലെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന നിർദേശത്തോടെയാണ് ഹൈക്കോടതി അവസാനമായി ഒരു മാസത്തെ സമയം കൂടി അനുവദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
