അമേരിക്ക സന്ദർശിക്കുന്ന വിദേശികൾ വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള തന്ത്രപ്രധാനമായ വിസ ബോണ്ട് പദ്ധതി സ്ഥിരമാക്കാൻ തീരുമാനിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ഓഗസ്റ്റ് 3 മുതൽ പദ്ധതി ഔദ്യോഗികമായി ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ച് സ്ഥിരമായ നിയമമാക്കി മാറ്റും. ബി1, ബി2 വിസകളിൽ എത്തുന്നവർക്ക് 20,000 ഡോളർ (ഏകദേശം 16.7 ലക്ഷത്തിലധികം രൂപ) വരെ ബോണ്ടായി ഈടാക്കാൻ പുതിയ മാനദണ്ഡം വ്യവസ്ഥ ചെയ്യുന്നു.
ബിസിനസ്, ടൂറിസ്റ്റ് ആവശ്യങ്ങൾക്കായി അമേരിക്ക സന്ദർശിക്കുന്ന നിശ്ചിത രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഈ പുതിയ നിർദ്ദേശം വലിയ പ്രതിസന്ധിയാകുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളുടെ ഭാഗമായാണ് സുരക്ഷ ശക്തമാക്കാൻ ഭരണകൂടം തയാറായത്. അതേസമയം, പട്ടികയിൽ ഉൾപ്പെടാത്തതിനാൽ ഇന്ത്യൻ യാത്രക്കാർക്ക് നിലവിൽ ഈ ബോണ്ട് തുക നൽകേണ്ടതില്ല എന്നത് ആശ്വാസകരമാണ്.
നേരത്തെ നടപ്പിലാക്കിയ പൈലറ്റ് പദ്ധതി വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിസ ബോണ്ട് രീതി സ്ഥിരമാക്കാൻ അമേരിക്കൻ ഭരണകൂടം തീരുമാനിച്ചത്. കഴിഞ്ഞ വര്ഷം താൽക്കാലികമായി ആരംഭിച്ച പദ്ധതിയിൽ 5,000 മുതൽ 15,000 ഡോളർ വരെയായിരുന്നു ബോണ്ട് തുകയെങ്കിൽ പുതിയ നിയമത്തിൽ അത് 20,000 ഡോളറായി ഉയർത്തിയിട്ടുണ്ട്. കുറഞ്ഞ തുകയായ 5,000 ഡോളർ എന്ന ഓപ്ഷൻ എടുത്തു കളയുകയും ചെയ്തു.
ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ ലോകത്തിലെ 50 രാജ്യങ്ങളാണ് നിലവിൽ വിസ ബോണ്ട് പട്ടികയിലുള്ളത്. വിസ കാലാവധി കഴിഞ്ഞ ശേഷം നിയമവിരുദ്ധമായി അമേരിക്കയിൽ തുടരുന്നവരുടെ അനുപാതം കൂടിയ രാജ്യങ്ങളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അമേരിക്കൻ എംബസികളിലെ കോൺസുലാർ ഉദ്യോഗസ്ഥർക്ക് വിസ അനുവദിക്കുമ്പോൾ യാത്രികന്റെ പശ്ചാത്തലം നോക്കി ബോണ്ട് ആവശ്യപ്പെടാൻ പൂർണ്ണ അധികാരമുണ്ട്.
എന്നാൽ വിസ കാലാവധി കൃത്യമായി പാലിച്ച് സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നവർക്ക് ഈ ബോണ്ട് തുക പൂർണ്ണമായും തിരികെ ലഭിക്കും. അംഗീകൃത അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയുള്ള യാത്രാ രേഖകൾ പരിശോധിച്ച ശേഷമായിരിക്കും തുക മടക്കി നൽകുക. വിസ വ്യവസ്ഥകൾ ലംഘിക്കുകയോ നിശ്ചിത തീയതിക്ക് ശേഷം രാജ്യത്ത് തുടരുകയോ ചെയ്താൽ ബോണ്ട് തുക കണ്ടുകെട്ടാൻ ആഭ്യന്തര സുരക്ഷാ മന്ത്രാലയത്തിന് വ്യവസ്ഥയുണ്ട്.
ഇന്ത്യൻ യാത്രികർക്കിടയിൽ വിസ കാലാവധി ലംഘിക്കുന്നവരുടെ നിരക്ക് താരതമ്യേന കുറവായതിനാലാണ് ഇന്ത്യയെ ഇതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. നിലവിൽ ഇന്ത്യൻ പൗരന്മാർ സാധാരണ വിസ നടപട ക്രമങ്ങൾ മാത്രം പൂർത്തിയാക്കിയാൽ മതിയാകും. ഇത് ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങൾക്കും ടൂറിസ്റ്റുകൾക്കും വലിയ ആശ്വാസമാണ് പകരുന്നത്.
നൈജീരിയ, ബംഗ്ലാദേശ്, നേപ്പാൾ, ക്യൂബ, വെനസ്വേല തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടെ 50 രാഷ്ട്രങ്ങളാണ് നിലവിൽ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. വിസ അപേക്ഷകരിൽ നിന്ന് വൻ തുക ഗ്യാരന്റി ബോണ്ടായി വാങ്ങുന്നത് ന്യായമായ യാത്രകളെ പ്രതികൂലമായി ബാധിക്കുമെന്ന് മനുഷ്യാവകാശ സംഘടനകൾ വിമർശനം ഉയർത്തുന്നുണ്ട്. സുരക്ഷ മുൻനിർത്തി നടപടികളുമായി മുന്നോട്ട് പോകാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.
വിസ നടപടികൾ കൂടുതൽ കർശനമാകുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അമേരിക്കൻ വിസയ്ക്ക് അപേക്ഷിക്കുന്നവർ വിവരങ്ങൾ കൃത്യമായി നൽകണമെന്നും മാനദണ്ഡങ്ങൾ പാലിക്കണമെന്നും കോൺസുലാർ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.
English Summary:
The US State Department has decided to make its visa bond program permanent for 50 countries requiring B1 and B2 visa applicants to post bonds of up to 20,000 dollars while leaving India unaffected.
Tags:
Malayalam News, News Malayalam, Latest Malayalam News, Vachakam News, USA News, USA News Malayalam, US Visa Bond, Donald Trump, US Immigration Policy
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
