ലോകം പുതിയ ഉത്കണ്ഠയില്‍: വെനിസ്വേല മറ്റൊരു ഇറാഖോയെന്ന് ചോദ്യം? 

JANUARY 6, 2026, 6:57 AM

ലോകത്തെ ഏറ്റവും വലിയൊരു ജനാധിപത്യ രാജ്യം മറ്റൊരു രാജ്യത്തെ പ്രസിഡന്റിനെയും ഭാര്യയേയും പിടികൂടി കൊണ്ടുപോകുന്നു. അന്താരാഷ്ട്ര നിയമങ്ങളെ നോക്കുകുത്തിയാക്കി സ്വന്തം രാജ്യത്തെ നിയമങ്ങള്‍ പ്രകാരം ശിക്ഷിക്കാന്‍ ഒരുങ്ങുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത നടപടിയിലൂടെ ലോകം പുതിയ ഉത്കണ്ഠകളിലാണ്.

എന്തുകൊണ്ട് വെനിസ്വേല

കടുത്ത രാഷ്ട്രീയ അസ്ഥിരതയിലൂടെയാണ് വെനിസ്വേല കടന്നുപോകുന്നത്. ഭരണകൂടത്തിന്റെ നിയമസാധുതയെച്ചൊല്ലി അന്തര്‍ദേശീയ ആശങ്കകളുണ്ട്. മനുഷ്യാവകാശ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്. അതിനിടയില്‍ ലോക പൊലീസായി അമേരിക്ക നടത്തിയ നീക്കം എണ്ണ ശേഖരത്തില്‍ കണ്ണുവെച്ചാണെന്നാണ് ലോകരാജ്യങ്ങള്‍ വിലയിരുത്തുന്നത്. അമേരിക്ക ആദ്യം എന്ന ട്രംപ് നയത്തിന്റെ തുടര്‍ച്ചയായ വെനിസ്വേലയിലെ നടപടി വലിയ ശക്തികള്‍ തമ്മിലുള്ള പോരും മത്സരവും കൂടുതല്‍ രൂക്ഷമാക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരങ്ങളില്‍ ഒന്നാണ് വെനിസ്വേല. ഇവിടെ ഉണ്ടാകുന്ന അസ്ഥിരത ആഗോള എണ്ണ വിതരണ ശൃംഖലയെ ബാധിക്കും. എണ്ണ വിലയില്‍ താല്‍കാലിക ഉയര്‍ച്ച പ്രതീക്ഷിക്കണം. എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ചെലവ് വര്‍ധിക്കുകയും ബദല്‍ വിതരണ കേന്ദ്രങ്ങള്‍ തേടേണ്ടി വരുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും. ഇവയെല്ലാം ചേര്‍ന്ന് ആഗോള സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം കൂട്ടാനും സാധ്യതയുണ്ട്.

അതേസമയം അമേരിക്കയുടെ നടപടി പിന്തുണയ്ക്കുന്ന രാജ്യങ്ങളും എതിര്‍ക്കുന്ന രാജ്യങ്ങളും തമ്മിലുള്ള ഭിന്നത കൂടുതല്‍ ശക്തമാവുന്നു. ലാറ്റിന്‍ അമേരിക്കന്‍ മേഖലയില്‍ അമേരിക്കയ്ക്കെതിരായ വികാരം ശക്തമാകാനും മറ്റ് വലിയ ശക്തികള്‍ വെനിസ്വേലയുമായി കൂടുതല്‍ അടുക്കാനും സാധ്യതയുണ്ട്. ഇത് ആഗോള ശക്തിസമവാക്യങ്ങളില്‍ പുതിയ കൂട്ടുകെട്ടുകള്‍ക്ക് വഴിയൊരുക്കുമെന്നുമാണ് വിലയിരുത്തല്‍.

മാത്രമല്ല 1990 കളില്‍ ഇറാഖിനെതിരെ അമേരിക്ക നേതൃത്വം നല്‍കിയ നടപടികളെ ഓര്‍മിപ്പിക്കുകയാണ് വെനിസ്വേല. തന്ത്രപ്രധാനമായ എണ്ണ സമ്പത്ത്, ഭരണകൂടത്തിന്റെ നിയമസാധുതയെച്ചൊല്ലിയ വാദങ്ങള്‍, അന്തര്‍ദേശീയ പിന്തുണ സമാഹരിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയിലെല്ലാം സാമ്യങ്ങളുണ്ട്. എന്നാല്‍ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും, ബഹുപക്ഷ സംവിധാനങ്ങളുടെ പങ്കും, പ്രാദേശിക ശക്തിസമവാക്യങ്ങളും ഇവിടെ വ്യത്യസ്തമാണ്.

അമേരിക്കയുടെ വാദം അനുസരിച്ച് ജനാധിപത്യവും മനുഷ്യാവകാശവും സംരക്ഷിക്കലാണ് ലക്ഷ്യം. എന്നാല്‍ അന്തര്‍ദേശീയ നിയമങ്ങള്‍ അട്ടിമറിക്കുന്ന ഏകപക്ഷീയ നടപടികള്‍ ദീര്‍ഘകാലത്തില്‍ കൂടുതല്‍ അസ്ഥിരത സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. അമേരിക്കന്‍ നീക്കം ഒരു രാജ്യത്തിന്റെ വിഷയമാത്രമല്ല. അത് ആഗോള രാഷ്ട്രീയ, സമ്പദ് ഘടനകളെ ബാധിക്കുന്നതാണ്. എണ്ണ വില മുതല്‍ രാജ്യാന്തര ബന്ധങ്ങള്‍ വരെ ഇതിന്റെ പ്രത്യാഘാതങ്ങള്‍ ദീര്‍ഘകാലം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ലോകക്രമം എങ്ങോട്ട് നീങ്ങുമെന്ന് നിര്‍ണയിക്കുക ഇനി വരുന്ന നയതന്ത്ര നീക്കങ്ങളായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യുഎസ് വെനിസ്വേലയെ ആക്രമിച്ചതെന്തുകൊണ്ട്?

അതായത് വെനിസ്വേലയെതിരെ യുഎസ് ഔദ്യോഗികമായി പൂര്‍ണ സൈനിക യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടപ്പാക്കിയ നടപടികള്‍ സാമ്പത്തികവും നയതന്ത്രവുമായ ആക്രമണം തന്നെ. അതിന് യു.എസിനു മുമ്പിലുള്ള കാരണങ്ങള്‍ പലതുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള രാജ്യം എന്ന പ്രാധാന്യം. വെനിസ്വേല ഭരണകൂടത്തിന്റെ റഷ്യ, ചൈന, ഇറാന്‍ ബന്ധങ്ങള്‍. ലാറ്റിന്‍ അമേരിക്കയില്‍ യുഎസ് സ്വാധീനം നിലനിര്‍ത്താനുള്ള ശ്രമം. ഉപരോധങ്ങളിലൂടെ ലക്ഷ്യമിട്ടത് എണ്ണവരുമാനം തകര്‍ക്കുക, അതിലൂടെ ഭരണകൂടത്തെ ദുര്‍ബലമാക്കുക എന്നതായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു. മയക്കുമരുന്ന് വ്യാപാരവുമായി ബന്ധമുള്ള 'നാര്‍ക്കോ സ്റ്റേറ്റ്' ആയി മുദ്ര കുത്തിക്കൊണ്ട്, നയതന്ത്രത്തിന് പകരം കടുത്ത സമ്മര്‍ദത്തിന്റെ രീതികളാണ് ട്രംപ് മുന്നോട്ട് വെയ്ക്കുന്നത്.

ആഗോള എണ്ണ വ്യാപാരത്തില്‍ എന്താണ് സംഭവിക്കുക

വെനിസ്വേലയെതിരായ യുഎസ് ഉപരോധങ്ങള്‍ ആഗോള എണ്ണവിപണിയെ നേരിട്ട് ബാധിച്ചിട്ടുണ്ട്. യുഎസ് റിഫൈനറികള്‍ക്ക് ആവശ്യമായ ഹെവി ക്രൂഡ് ലഭ്യത കുറഞ്ഞു. വെനിസ്വേലന്‍ എണ്ണ കുറഞ്ഞ വിലയ്ക്ക് റഷ്യയും ചൈനയും വാങ്ങാന്‍ തുടങ്ങി. ഏഷ്യന്‍ വിപണിയില്‍ പരോക്ഷ ഇടപാടുകള്‍ വര്‍ധിച്ചു. OPEC രാജ്യങ്ങള്‍ക്കിടയിലെ ഐക്യം ദുര്‍ബലമായി. എണ്ണം വെറും വ്യാപാര ഇനമല്ല, ജിയോപൊളിറ്റിക്കല്‍ ആയുധം കൂടിയായി മാറി.
ഇറാഖുമായുള്ള സാമ്യങ്ങള്‍

വെനിസ്വേലയ്‌ക്കെതിരെ അമേരിക്ക സ്വീകരിക്കുന്ന നടപടികളില്‍ ഇറാഖുമായുള്ള സാമ്യങ്ങള്‍ പലതാണ്. കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍, എണ്ണവരുമാനം നിയന്ത്രിക്കല്‍, ഭരണകൂടത്തെ ആഗോള ഭീഷണിയായി ചിത്രീകരിക്കല്‍, രഹസ്യാന്വേഷണ വിവരങ്ങളുടെ പേരിലുള്ള സംശയങ്ങളും ആരോപണങ്ങളും, ഇതിനെല്ലാമിടയില്‍ സാധാരണ ജനങ്ങളുടെ ദുരിതം വര്‍ധിക്കല്‍. അതിനെല്ലാം ഒടുവില്‍ ഇറാഖുമായി യുദ്ധത്തിലേക്ക് വഴിമാറി. അതുകൊണ്ടാണ് വെനിസ്വേലയിലും അതേ വഴിയോ എന്ന ആശങ്ക ഉയരുന്നത്. എന്നാല്‍ വെനിസ്വേല ഇറാഖ് അല്ല. വെനിസ്വേലയുടെ കാര്യത്തില്‍ യുഎന്‍ അംഗീകൃത സൈനിക സഖ്യമില്ല. റഷ്യചൈനയുടെ ശക്തമായ പിന്തുണ അവര്‍ക്കുണ്ട്. യുഎസില്‍ യുദ്ധവിരോധ മനോഭാവം നിലനില്‍ക്കുന്നു. എണ്ണവിപണിയിലെ അസ്ഥിരതയോടുള്ള ആഗോള ഭയം മറുവശത്ത്. ഇവയെല്ലാം നേരിട്ടുള്ള സൈനിക ആക്രമണത്തിന് തടസ്സങ്ങളാണ്. 

യുഎസ് നടപടികളെ ന്യായീകരിക്കാനാകുമോ?

ജനാധിപത്യ സംരക്ഷണം, പ്രാദേശിക അസ്ഥിരത തടയല്‍, മയക്കുമരുന്ന് വ്യാപാര ശൃംഖലകള്‍ തകര്‍ക്കല്‍, ഊര്‍ജസുരക്ഷ ഉറപ്പാക്കല്‍ എന്നിങ്ങനെയാണ് യുഎസ് വാദങ്ങള്‍. അത്തരം വാദഗതികള്‍ക്കിടയില്‍ ശക്തമായി ഉയര്‍ന്നു വരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? ഇത് രാജ്യപരമാധികാര ലംഘനമാണ്. അന്താരാഷ്ട്ര നിയമങ്ങളിലെ ഇരട്ടത്താപ്പാണ്. ശക്തിയുള്ളവര്‍ക്ക് മാത്രം നിയമം ബാധകമല്ലാത്ത അവസ്ഥയാണ് എന്നാണ് വിലയിരുത്തല്‍.

ഇക്കാര്യത്തില്‍ ഇനി മുന്നിലുള്ള സാധ്യതകള്‍:ദീര്‍ഘകാല ഉപരോധവും സമ്മര്‍ദ്ദവും, യുദ്ധമില്ല. എണ്ണ, തിരഞ്ഞെടുപ്പ് വിഷയങ്ങളില്‍ ചര്‍ച്ചകളിലൂടെ ഒത്തുതീര്‍പ്പ് അതല്ലെങ്കില്‍ അപ്രതീക്ഷിത ഏറ്റുമുട്ടല്‍ എന്നിവയാണ്. ഇപ്പോള്‍ വരെ സൂചനകള്‍ പറയുന്നത് യുഎസ് യുദ്ധമില്ലാത്ത സമ്മര്‍ദ്ദനയം തുടരുമെന്നാണ്.

പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍, അടുത്ത ദിവസങ്ങളില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ചെറിയ അസ്ഥിരത ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം അനിശ്ചിതത്വങ്ങളോട് വിപണികള്‍ സാധാരണയായി ഉടന്‍ പ്രതികരിക്കാറുണ്ട്. എന്നാല്‍, ദീര്‍ഘകാല വില മാറ്റത്തിന് സാധ്യത കുറവാണ്. ഉപരോധങ്ങളും ഉത്പാദനപരിമിതികളും കാരണം ആഗോള എണ്ണവിപണിയില്‍ വെനിസ്വേലയുടെ പങ്ക് ഇപ്പോള്‍ കുറവാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam