ചൊവ്വയിലെ ജീവന്റെ തുടിപ്പ്: അരനൂറ്റാണ്ട് പിന്നിടുന്ന വൈക്കിങ് ദൗത്യവും ശാസ്ത്ര ലോകത്തെ തീരാതര്‍ക്കങ്ങളും

JULY 22, 2026, 4:53 AM

ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തില്‍ നാസ കുറിച്ച ഏറ്റവും മഹത്തായ അധ്യായങ്ങളിലൊന്നായ വൈക്കിങ് ദൗത്യത്തിന് അന്‍പതാണ്ട് തികയുമ്പോഴും ശാസ്ത്രലോകത്ത് ചൊവ്വയിലെ ജീവന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നിലനില്‍ക്കുകയാണ്.

1976 ജൂലൈ 20 നാണ് വൈക്കിങ് 1 ലാന്‍ഡര്‍ ചൊവ്വയുടെ ഉപരിതലമായ ക്രിസെ പ്ലാനിറ്റിയയില്‍ ചരിത്രം കുറിച്ചുകൊണ്ട് ഇറങ്ങിയത്. തൊട്ടുപിന്നാലെ, അതേ വര്‍ഷം സെപ്റ്റംബര്‍ മൂന്നിന് വൈക്കിങ് 2 ദൗത്യം ഉട്ടോപ്പിയ പ്ലാനിറ്റിയയിലും ലാന്‍ഡ് ചെയ്തു. ഓരോ ദൗത്യത്തിലും ഓര്‍ബിറ്ററും ലാന്‍ഡറും ഉള്‍പ്പെടുത്തിക്കൊണ്ട് നാസ രൂപകല്‍പ്പന ചെയ്ത ഈ ഇരട്ട ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം ചൊവ്വാമണ്ണില്‍ സൂക്ഷ്മ ജീവികളുടെ സാന്നിധ്യമുണ്ടോ എന്ന് ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പുവരുത്തുക എന്നതായിരുന്നു.

ചൊവ്വയിലെ ജൈവസാന്നിധ്യം കണ്ടെത്തുന്നതിനായി പ്രധാനമായും മൂന്ന് തരത്തിലുള്ള പരീക്ഷണങ്ങളാണ് വൈക്കിങ് ലാന്‍ഡറുകള്‍ നടത്തിയത്. മണ്ണിലേക്ക് ജീവന് അനുകൂലമായ പോഷകങ്ങള്‍ നല്‍കി ജൈവ പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കാന്‍ സാധിക്കുമോ എന്നായിരുന്നു അന്നത്തെ സയന്‍സ് ടീം അംഗമായിരുന്ന ബെന്‍ ക്ലാര്‍ക്കിന്റെ നേതൃത്വത്തില്‍ പരിശോധിച്ചത്. ഈ പരീക്ഷണങ്ങളില്‍ രണ്ടെണ്ണം പൂര്‍ണമായും നിഷേധാത്മകമായ ഫലമാണ് നല്‍കിയതെങ്കിലും, ലേബല്‍ഡ് റിലീസ് എന്ന മൂന്നാമത്തെ പരീക്ഷണം അപ്രതീക്ഷിതവും ശക്തവുമായ ജൈവ പ്രതികരണം രേഖപ്പെടുത്തി. ഈ ഉപകരണത്തിന്റെ സ്രഷ്ടാവായ അസ്‌ട്രോ ബയോളജിസ്റ്റ് ഗില്‍ബെര്‍ട്ട് ലെവിന്‍, താന്‍ രൂപകല്‍പ്പന ചെയ്ത പരീക്ഷണം ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം വിജയികരമായി കണ്ടെത്തി എന്ന നിലപാടില്‍ തന്റെ ജീവിതവസാനം വരെ ഉറച്ചുനില്‍ക്കുകയുണ്ടായി.

എങ്കിലും ഈ കണ്ടെത്തെലിനെ ഭൂരിഭാഗം ശാസ്ത്രജ്ഞരും അന്ന് സംശയത്തോടെയാണ് വീക്ഷിച്ചത്. ചൊവ്വാമണ്ണിലെ ചില പ്രത്യേക ധാതുക്കള്‍ പോഷകങ്ങളുമായി രാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഇത്തരത്തിലുള്ള ഫലം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജിയോകെമിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി. കൂടാതെ രണ്ടാമതും പോഷകങ്ങള്‍ നല്‍കിയപ്പോള്‍ മണ്ണില്‍ നിന്ന് ജൈവപരമായ പ്രതികരണങ്ങളൊന്നും ഉണ്ടാകാതിരുന്നതും ശാസ്ത്രജ്ഞരില്‍ സംശയം വര്‍ദ്ധിപ്പിച്ചു. ഇതിനെല്ലാം പുറമേ, മണ്ണിലെ ജൈവതന്മാത്രകളെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട ഗ്യാസ് ക്രോമാറ്റോഗ്രാഫ് മാസ് സ്‌പെക്ട്രോമീറ്റര്‍ (ജിസിഎംഎസ്) പരീക്ഷണത്തില്‍ ജൈവതന്മാത്രകളുടെ സാന്നിധ്യം തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെ, ചൊവ്വയില്‍ ജീവനില്ലെന്ന നിഗമനത്തിലേക്ക് അന്നത്തെ പ്രമുഖ ശാസ്ത്രലോകം വേഗത്തില്‍ എത്തിച്ചേരുകയായിരുന്നു.

എന്നാല്‍ വൈക്കിങ്ങിന്റെ ഈ നിഗമനം ഒരു തെറ്റായ വ്യാഖ്യാനമായിരുന്നു എന്ന് വാദിക്കുന്ന ഗവേഷകര്‍ ഇന്നും കുറവല്ല. ചൊവ്വയിലെ ചില സൂക്ഷ്മജീവികള്‍ സള്‍ഫേറ്റോ ഹൈഡ്രജനോ ഉപയോഗിച്ച് ജീവിക്കുന്നവയാകാം എന്ന സാധ്യതയാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്. നിര്‍ഭാഗ്യവശാല്‍, വൈക്കിങ്ങിന്റെ പരീക്ഷണ ചേമ്പറുകളില്‍ ഹൈഡ്രജന്‍ വാതകം ഉള്‍പ്പെടുത്തിയിരുന്നില്ല. ജിസിഎംഎസ് ഉപകരണത്തിനായി കൊണ്ടുപോയ ഹൈഡ്രജന്‍ സിലിണ്ടര്‍ തൊട്ടടുത്ത് ലഭ്യമായിരുന്നിട്ടും അത് ഈ ജീവികണ്ടെത്തല്‍ പരീക്ഷണങ്ങളുമായി ബന്ധിപ്പിച്ചിരുന്നില്ല എന്നത് ഒരു വിരോധാഭാസമായി ഇന്നും അവശേഷിക്കുന്നു.

ഈ വിഷയത്തില്‍ തികച്ചും വിപ്ലവാത്മകമായ മറ്റൊരു കാഴ്ചപ്പാടാണ് അസ്‌ട്രോബയോ കെമിസ്റ്റും ഫൗണ്ടേഷന്‍ ഫോര്‍ അപ്ലൈഡ് മോളിക്യുലാര്‍ ഇവല്യൂഷന്റെ ഡയറക്ടറുമായ സ്റ്റീവന്‍ ബെന്നര്‍ മുന്നോട്ടുവെക്കുന്നത്. 'മീറ്റ് ദി നെയ്ഗ്‌ബോര്‍സ്: ലൈഫ് ഓണ്‍ മാര്‍സ് ആന്‍ഡ് ഹൌ ടു ഫൈന്‍ഡ് ഇറ്റ്' എന്ന തന്റെ പുതിയ പുസ്തകത്തില്‍ അദ്ദേഹം വൈക്കിങ് ദൗത്യത്തിന്റെ കണ്ടെത്തലുകളെ രൂക്ഷമായി വിശകലനം ചെയ്യുന്നുണ്ട്. വൈക്കിങ് ലാന്‍ഡറുകള്‍ ഒരു ഗ്രാം ചൊവ്വാ മണ്ണില്‍ ഏകദേശം 1000 ഓട്ടോട്രോഫിക് സൂക്ഷ്മജീവികളെ കണ്ടെത്തിയിരിക്കാന്‍ വലിയ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രധാന വാദം.

പഴയ വൈക്കിങ് ദൗത്യങ്ങളുടെ ഡേറ്റ കൃത്യമായി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബഹിരാകാശ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരത്തിലുള്ള ചരിത്രപരമായ ശാസ്ത്ര ഡേറ്റ സൂക്ഷിക്കുന്നത് ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളുടെ ചെലവ് ഗണ്യമായി കുറയ്ക്കാനും പുതിയ തലമുറയിലെ ഗവേഷകര്‍ക്ക് വഴികാട്ടിയാകാനും സഹായിക്കും. ബക്കിംഗ്ഹാം സെന്റര്‍ ഫോര്‍ അസ്‌ട്രോബയോളജിയിലെ ബാരി ഡിഗ്രിഗോറിയോ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം ഭൂമിയില്‍ നിന്നുള്ള സൂക്ഷ്മ ജീവികളുടെ മലിനീകരണമാണ്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് അയച്ച അത്യാധുനിക റോവറുകളില്‍ ഭൂമിയിലെ അതിജീവന ശേഷിയുള്ള സൂക്ഷ്മ ജീവികള്‍ കടന്നുകൂടിയിട്ടുണ്ടാകാം എന്ന് അദ്ദേഹം ഭയപ്പെടുന്നു. ഭാവി ദൗത്യങ്ങളില്‍ ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്തിയാല്‍, അത് ചൊവ്വയിലെ തദ്ദേശീയ ജീവനാണോ അതോ ഭൂമിയില്‍ നിന്ന് റോവറുകള്‍ വഴി കടന്നുപോയതാണോ എന്ന് തിരിച്ചറിയാന്‍ വൈക്കിങ്ങിന്റെ പഴയ ഡേറ്റ അത്യന്താപേക്ഷിതമായി മാറും.

വൈക്കിങ് ലാന്‍ഡറുകള്‍ ചൊവ്വയില്‍ പ്രവര്‍ത്തനം നിര്‍ത്തിയിട്ട് നാല് പതിറ്റാണ്ടിലേറെയായെങ്കിലും, ചൊവ്വയില്‍ ജീവന്റെ തുടിപ്പുണ്ടോ എന്ന പ്രപഞ്ചത്തിലെ ഏറ്റവും വലിയ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ആ ദൗത്യം ശേഖരിച്ച വിവരങ്ങള്‍ ഇന്നും ശാസ്ത്ര ലോകത്തെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam