പയ്യന്നൂർ: റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പുതിയ പാലങ്ങൾ വന്നതോടെ ഉപയോഗശൂന്യമായ പഴയ പാലങ്ങൾ ആക്രിവിലയ്ക്ക് വിറ്റ് റെയിൽവേ. 1907-ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച കാര്യങ്കോട് റെയിൽവേ പാലം പൊളിച്ചുനീക്കുന്ന നടപടികൾ ആരംഭിച്ചു. ഇതിന് പുറമെ ധർമ്മടം കൂടക്കടവ് പഴയ പാലം പൊളിക്കാനുള്ള ടെൻഡർ നടപടികളും പൂർത്തിയായി. ധർമ്മടം പുഴയിലെ പാലവും ഏഴിമല പാലവുമാണ് അടുത്തതായി ലേലത്തിന് വെക്കുന്നത്.
14 തൂണുകളിൽ സ്ഥിതി ചെയ്യുന്ന കാര്യങ്കോട് പാലത്തിന്റെ സ്ലീപ്പർ, ഗർഡർ, റെയിൽപ്പാളം എന്നിവ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള കമ്പനിക്കാണ് വിറ്റത്. ഇതിനോടകം അഞ്ച് തൂണുകളിൽ നിന്നുള്ള ഭാഗങ്ങൾ നീക്കം ചെയ്തു. തൂണുകൾ പുഴയിൽ നിലനിർത്തിക്കൊണ്ടാണ് ബാക്കി ഭാഗങ്ങൾ പൊളിക്കുന്നത്. ധർമ്മടം കൂടക്കടവ് പാലത്തിന്റെ ഗർഡറുകളും സ്റ്റീൽ സ്ലീപ്പറുകളുമാണ് ലേലത്തിൽ വിറ്റത്.
റെയിൽ ക്ലിപ്പുകൾ മുതൽ പഴക്കം ചെന്ന ലോക്കോമോട്ടീവുകൾ (തീവണ്ടി എൻജിനുകൾ) വരെ ആക്രിയിനത്തിൽ വിറ്റഴിച്ചാണ് റെയിൽവേ വരുമാനം കണ്ടെത്തുന്നത്.
2025-26 സാമ്പത്തിക വർഷം രാജ്യത്താകമാനം സ്ക്രാപ്പ് (Scrap) വിൽപ്പനയിലൂടെ റെയിൽവേ 6,813 കോടി രൂപ സമാഹരിച്ചു.നടപ്പ് സാമ്പത്തിക വർഷം 6,000 കോടി രൂപയാണ് റെയിൽവേ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം 531 കോടി രൂപ നേടിയ ദക്ഷിണ റെയിൽവേയ്ക്ക് ഇത്തവണ 440 കോടി രൂപയാണ് ആക്രി വിൽപ്പനയിൽ പ്രതീക്ഷിക്കുന്ന വരുമാന ലക്ഷ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
