തിരുവനന്തപുരം: നഗരത്തെ നടുക്കിയ കൈതമുക്ക് വധക്കേസിലെ നാല് പ്രതികളും സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടിയിലായി. മുഖ്യപ്രതി പ്രദീപ് ഉള്‍പ്പെടെയുള്ള സംഘത്തെ പുലയനാര്‍കോട്ടയിലെ ആശുപത്രി പരിസരത്ത് നിന്നാണ് സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച ഉച്ചയോടെയാണ് കൈതമുക്ക് സ്വദേശിയായ വിശാഖിനെ (30) അയല്‍വാസിയും ബന്ധുവുമായ പ്രദീപും സംഘവും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്.
ആള്‍ട്ടോ കാറിലെത്തിയ നാലംഗ സംഘം വിശാഖിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം അതേ വാഹനത്തില്‍ത്തന്നെ കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ഊര്‍ജിതമായ തിരച്ചിലില്‍ വൈകുന്നേരത്തോടെ പ്രതികള്‍ സഞ്ചരിച്ച കാര്‍ പുലയനാര്‍കോട്ടയിലെ ആശുപത്രിക്ക് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാറിനുള്ളില്‍ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന രക്തം പുരണ്ട വെട്ടുകത്തികളും മദ്യക്കുപ്പികളും ഫോറന്‍സിക് സംഘം വീണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ മദ്യലഹരിയിലാണ് കൃത്യം ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
വാഹനം ഉപേക്ഷിച്ച ശേഷം പ്രതികള്‍ ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ടെന്നായിരുന്നു തുടക്കത്തിലെ സംശയം. എന്നാല്‍ ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ പോലീസ് നായ സമീപത്തെ കാടുപിടിച്ച പ്രദേശത്തേക്ക് ഓടിക്കയറിയത് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായി. തുടര്‍ന്ന് പ്രദേശം വളഞ്ഞു നടത്തിയ തിരച്ചിലിലാണ് ഒളിച്ചിരിക്കുകയായിരുന്ന നാലുപ്രതികളെയും പോലീസ് സാഹസികമായി പിടികൂടിയത്.
കൊല്ലപ്പെട്ട വിശാഖും മുഖ്യപ്രതി പ്രദീപും തമ്മില്‍ കാലങ്ങളായി നിലനിന്നിരുന്ന അതിര്‍ത്തി തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മുന്‍പ് പ്രദീപിനെ ആക്രമിച്ച കേസില്‍ വിശാഖ് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് പെട്ടെന്നുള്ള ക്രൂരമായ ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് സിറ്റി പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
