കോട്ടയം: ജെസ്ന മരിയ ജയിംസ് തിരോധാനത്തില്‍ തുടരന്വേഷണം നടത്തുന്ന സിബിഐ കൂടുതല്‍ പേരില്‍നിന്നു മൊഴിയെടുത്തു. മുണ്ടക്കയം, കൊല്ലമുള, പുഞ്ചവയല്‍,എരുമേലി പ്രദേശങ്ങളില്‍ ജെസ്നയുമായി പരിചയമുണ്ടായിരുന്നവരില്‍നിന്നാണ് വിവരശേഖരണം. മുണ്ടക്കയത്തെ സ്വകാര്യ ലോഡ്ജ് ജീവനക്കാരി രണ്ടു മാസം മുന്‍പു നല്‍കിയ അവകാശവാദവും മൊഴിയും സിബിഐ തള്ളിക്കളഞ്ഞു. കാണാതായതിനു മുന്‍പ് ജെസ്ന ആണ്‍സുഹൃത്തുമൊപ്പം ലോഡ്ജില്‍ എത്തിയെന്നായിരുന്നു മൊഴി.
ജെസ്ന പഠിച്ച കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജിലെ അധ്യാപകര്‍, സഹപാഠികള്‍, കൊല്ലമുളയിലെ സുഹൃത്തുക്കള്‍ എന്നിവരില്‍നിന്നു രണ്ടു മാസം മുന്‍പ് വിവരങ്ങള്‍ ചോദിച്ചിരുന്നു.
ആറു മാസത്തെ അന്വേഷണമാണ് തിരുവനന്തപുരം സിജെഎം കോടതി സിബിഐയോട് നിര്‍ദേശിച്ചിരിക്കുന്നത്. ജെസ്നയുടെ പിതാവ് നല്‍കിയ സൂചനകളില്‍ ഉള്‍പ്പെടെ വിപുലമായ തലങ്ങളിലാണ് ആറംഗ സിബിഐ ടീം സാധ്യതകള്‍ ആരായുന്നത്.
2018 മാര്‍ച്ച് 22-നാണ് പത്തനംതിട്ട കൊല്ലമുള്ള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജയിംസ് ജോസഫ് - ഫാന്‍സി ജയിംസ് ദമ്പതികളുടെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവളായ ജെസ്‌നയെ കാണാതായത്. മുണ്ടക്കയത്തെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജെസ്‌ന വീടുവിട്ടിറങ്ങിയത്.
കാണാതാകുമ്പോള്‍ 20-കാരിയായിരുന്ന ജെസ്‌ന കാഞ്ഞിരപ്പള്ളി ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്നു. എരുമേലി വരെ ബസില്‍ വന്നതിന് തെളിവുണ്ട്. ചാത്തന്‍തറ-കോട്ടയം റൂട്ടില്‍ ഓടുന്ന ബസിലാണ് ജെസ്‌നയെ അവസാനമായി കണ്ടത്. മുക്കൂട്ടുതറയില്‍ നിന്ന് ബസില്‍ കയറിയ ജെസ്‌ന, ആറു കിലോമീറ്റര്‍ അകലെ എരുമേലി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി. പിന്നീട് മുണ്ടക്കയം ബസില്‍ കയറി പോയെന്നാണ് പറയപ്പെടുന്നത്. ശേഷം ജെസ്‌ന എങ്ങോട്ടുപോയെന്ന് ആര്‍ക്കുമറിയില്ല. ആരുടേയും കണ്ണിലുടക്കിയതുമില്ല.
കാണാതായ ദിവസം ജെസ്‌നയെ ഫോണില്‍ വിളിച്ച ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്യുകയും ജെസ്‌നയുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടന്നു. പക്ഷേ, ആണ്‍സുഹൃത്തിന് കേസില്‍ റോളൊന്നുമില്ലെന്ന് പോലീസ് മനസിലായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്