യുദ്ധക്കച്ചവടത്തിലെ 'ഇന്‍സൈഡര്‍ ട്രേഡിംഗ്'

MAY 20, 2026, 9:02 AM

ആഗോള ഭൗമരാഷ്ട്രീയത്തില്‍ വന്‍ ശക്തികള്‍ നടത്തുന്ന സൈനിക നീക്കങ്ങള്‍ വെറും യുദ്ധതന്ത്രങ്ങളല്ല, മറിച്ച് കോടിക്കണക്കിന് ഡോളര്‍ മറിയുന്ന വലിയൊരു ബിസിനസ്സ് കൂടിയാണെന്ന് വീണ്ടും തെളിയിക്കപ്പെടുകയാണ്. 2026 ല്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷങ്ങള്‍ അതിന്റെ അത്യുച്ചകോടിയില്‍ നില്‍ക്കുമ്പോഴാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് വന്‍ സാമ്പത്തിക അട്ടിമറിയുടെ വിവരങ്ങള്‍ പുറത്തുവരുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് തൊട്ടുമുന്‍പുള്ള മിനിറ്റുകളില്‍ ആഗോള ഓയില്‍ മാര്‍ക്കറ്റില്‍ വന്‍ അട്ടിമറി നടന്നു. പ്രഖ്യാപനം മുന്‍കൂട്ടി അറിഞ്ഞ മട്ടില്‍, മിനിറ്റുകള്‍ക്കകം 800 മില്യണ്‍ ഡോളറിലധികം (ഏകദേശം 6600 കോടി രൂപ) മൂല്യമുള്ള ക്രൂഡ് ഓയില്‍ കരാറുകളാണ് ചില വന്‍കിട കമ്പനികള്‍ വിറ്റൊഴിഞ്ഞത്. അമേരിക്കന്‍ ഭരണകൂടത്തിന്റെ ഉള്ളറകളില്‍ നിന്നുള്ള അതീവ രഹസ്യമായ വിവരച്ചോര്‍ച്ചയാണ് ഈ കൊള്ളലാഭത്തിന് പിന്നിലെന്ന സംശയത്തില്‍ അമേരിക്കന്‍ റെഗുലേറ്ററായ കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിംഗ് കമ്മീഷന്‍ ഇപ്പോള്‍ വിപുലമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

നാടകീയമായ മാര്‍ച്ച് 23: 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി'യും ട്രംപിന്റെ ട്വിസ്റ്റും

2026 ന്റെ തുടക്കം മുതല്‍ അമേരിക്ക ഇറാനുമേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ചെലുത്തിയിരുന്നത്. ഇന്ത്യന്‍ സമുദ്രത്തില്‍ വെച്ച് ഇറാന്‍ എണ്ണക്കപ്പല്‍ അമേരിക്കന്‍ സേന പിടിച്ചെടുത്തതും, ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന ഇറാന്റെ ഭീഷണിയും എണ്ണവില കുതിച്ചുയരാന്‍ കാരണമായി. ഇറാന്റെ എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' എന്ന വ്യോമാക്രമണ പദ്ധതിയുമായി പെന്റഗണും വൈറ്റ് ഹൗസും മുന്നോട്ട് പോകുന്നതിനിടയിലാണ് മാര്‍ച്ച് 23 ലെ ആ നാടകീയ സംഭവം നടക്കുന്നത്.

ആക്രമണം ഉണ്ടായാല്‍ എണ്ണ വില ബാരലിന് 150 ഡോളര്‍ കടക്കുമെന്ന ഭീതിയിലായിരുന്നു ലോകം. എന്നാല്‍ മാര്‍ച്ച് 23 ന് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, ഇറാനെതിരെയുള്ള സൈനിക നീക്കങ്ങള്‍ മാറ്റിവെക്കുകയാണെന്ന് ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യല്‍' വഴി പ്രഖ്യാപിച്ചു. ഇതോടെ എണ്ണ വില ഒരൊറ്റയടിക്ക് 13 ശതമാനത്തോളം കുത്തനെ ഇടിഞ്ഞു. എന്നാല്‍ ട്രംപ് പോസ്റ്റ് ഇടുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് തന്നെ വിപണിയില്‍ ചില വന്‍കിട സ്രാവുകള്‍ കളി തുടങ്ങിയിരുന്നു.

നിശബ്ദമായ വിപണിയിലെ വന്‍ ചൂതാട്ടം

സാധാരണയായി വ്യാപാരം കുറഞ്ഞ ഓഫീസ് സമയങ്ങളിലാണ് ഈ അത്ഭുതം നടന്നത്. ഒരു മിനിറ്റില്‍ ഏതാനും നൂറ് കരാറുകള്‍ മാത്രം നടക്കേണ്ട സ്ഥാനത്ത്, പെട്ടെന്ന് ആയിരക്കണക്കിന് കരാറുകള്‍ വിറ്റഴിക്കപ്പെടാന്‍ തുടങ്ങി. വില ഇടിയാന്‍ പോകുന്നു എന്ന് ഉറപ്പുള്ളതുപോലെയായിരുന്നു ചില കമ്പനികളുടെ 'ഷോര്‍ട്ട് സെല്ലിംഗ്' രീതിയിലുള്ള ട്രേഡിംഗ്.

വാള്‍ സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രമുഖ ആഗോള ട്രേഡിംഗ് സ്ഥാപനങ്ങള്‍ കൊയ്ത ലാഭനഷ്ടങ്ങള്‍ ഇങ്ങനെയാണ്:

ജെയിന്‍ സ്ട്രീറ്റ് : വെറും മിനിറ്റുകള്‍ കൊണ്ട് കൊയ്തത് 19 മില്യണ്‍ ഡോളര്‍ (ഏകദേശം 158 കോടി രൂപ).

ഫോര്‍സ ഫണ്ട് : വിപണിയിലെ തരംഗം മുന്‍കൂട്ടി കണ്ട് നേടിയത് 10 മില്യണ്‍ ഡോളര്‍.

ക്യൂബ് റിസര്‍ച്ച് : ചുരുങ്ങിയ സമയം കൊണ്ട് 5 മില്യണ്‍ ഡോളര്‍ സ്വന്തമാക്കി.

ടോട്‌സ: ടോട്ടല്‍ എനര്‍ജീസിന്റെ ഈ ട്രേഡിംഗ് വിഭാഗവും വന്‍ ലാഭം പെട്ടിയിലാക്കി.

ഷെല്‍, വിര്‍ച്യു ഫിനാന്‍ഷ്യല്‍: കൃത്യസമയത്തെ നീക്കങ്ങളിലൂടെ കോടികള്‍ നേടി.

ജമ്പ് ട്രേഡിംഗ്: ഈ രഹസ്യം അറിയാതിരുന്നതുകൊണ്ട് മാത്രം 15 മില്യണ്‍ ഡോളറിന്റെ വന്‍ നഷ്ടം നേരിട്ടു.

അല്‍ഗോരിതമോ അതോ വൈറ്റ് ഹൗസിലെ ചാരനോ?

തങ്ങള്‍ അത്യാധുനിക അല്‍ഗോരിതങ്ങളും, ട്രംപിന്റെ പ്രഖ്യാപനത്തിന് 15 മിനിറ്റ് മുന്‍പ് 'സെമാഫോര്‍' മാധ്യമം നല്‍കിയ സൂചനയും വെച്ചാണ് ട്രേഡ് ചെയ്തതെന്നാണ് കമ്പനികളുടെ വാദം. എന്നാല്‍ റെഗുലേറ്റര്‍മാര്‍ അത് വിശ്വസിച്ചിട്ടില്ല. വൈറ്റ് ഹൗസിലെയും പെന്റഗണിലെയും അതീവ രഹസ്യ തീരുമാനങ്ങള്‍ ചോര്‍ത്തി നല്‍കുന്ന വലിയൊരു ചാരശൃംഖല അമേരിക്കന്‍ ഭരണകൂടത്തിന് ഉള്ളില്‍ തന്നെയുണ്ടെന്നാണ് CFTC സംശയിക്കുന്നത്.

ക്രോണി ക്യാപിറ്റലിസത്തിന്റെ ആഗോള മുഖം

യുദ്ധഭീഷണികളും ഭൗമരാഷ്ട്രീയ പ്രതിസന്ധികളും കാരണം ഇന്ധനവില വര്‍ദ്ധിച്ച് സാധാരണ ജനങ്ങള്‍ നരകിക്കുമ്പോള്‍, അമേരിക്കന്‍ ഭരണകൂടത്തിലെയും വാള്‍സ്ട്രീറ്റിലെയും വന്‍തോക്കുകള്‍ക്ക് അത് കോടികള്‍ കൊയ്യാനുള്ള കള്ളക്കളികള്‍ മാത്രമാണ്. യുദ്ധം ഉടന്‍ അവസാനിക്കുമെന്നും എണ്ണവില ഇടിയുമെന്നും ട്രംപ് പ്രവചിക്കുമ്പോഴും, ആ വാര്‍ത്തകള്‍ മുന്‍കൂട്ടി വിറ്റ് പണമാക്കാന്‍ അമേരിക്കന്‍ കോര്‍പ്പറേറ്റ് മാഫിയകള്‍ക്ക് സാധിക്കുന്നു.

വിപണിയുടെ സുതാര്യതയെയും ജനാധിപത്യത്തെയും പൂര്‍ണ്ണമായി പരിഹസിക്കുന്ന ഈ 800 മില്യണ്‍ ഡോളറിന്റെ അഴിമതിക്ക് പിന്നിലെ യഥാര്‍ത്ഥ അമേരിക്കന്‍ സൂത്രധാരന്മാര്‍ പുറത്തുവരുമോ അതോ കോര്‍പ്പറേറ്റ് സ്വാധീനത്തില്‍ ഈ അന്വേഷണവും മുങ്ങിപ്പോകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam