ആഗോള പ്രതിരോധ ചെലവ് 2.7 ലക്ഷം കോടി അമേരിക്കന്‍ ഡോളറിലെത്തി; കാരണം ഇതാണ്

APRIL 30, 2025, 4:58 AM

2024ല്‍ ആഗോളതലത്തില്‍ പ്രതിരോധ ചെലവില്‍ വലിയ വര്‍ദ്ധനയുണ്ടായെന്ന് റിപ്പോര്‍ട്ട്. ശീതയുദ്ധം അവസാനിച്ച ശേഷം പ്രതിരോധ ചെലവ് 2.7 ലക്ഷം കോടി അമേരിക്കന്‍ ഡോളറിലെത്തിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യുദ്ധവും സംഘര്‍ഷങ്ങളും മുന്‍പിലാത്ത വിധം വര്‍ദ്ധിക്കുന്നതാണ് ഇതിന് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

യൂറോപ്പ്, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലാണ് പ്രതിരോധ ചെലവില്‍ വന്‍ വര്‍ദ്ധനയുണ്ടായിട്ടുള്ളതെന്നും സ്റ്റോക് ഹോം രാജ്യാന്തര സമാധാന ഗവേഷഷണ കേന്ദ്രം പുറത്ത് വിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിലെ മിക്ക രാജ്യങ്ങളുടെയും സൈനിക ചെലവ് മുമ്പില്ലാത്ത വിധം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023 ലേതില്‍ നിന്ന് 2024 ല്‍ എത്തിയപ്പോഴേക്കും 9.4 ശതമാനം വര്‍ധനവാണ് പ്രതിരോധ മേഖലയില്‍ ഉണ്ടായത്. തുടര്‍ച്ചയായ പത്താം വര്‍ഷവും പ്രതിരോധ ചെലവ് വര്‍ദ്ധിച്ചിരിക്കുകയാണ്. ഇത് മുമ്പുണ്ടാകാത്തതാണെന്നും ഗവേഷണ സംഘത്തിലുണ്ടായിരുന്ന ഷിയാവോ ലിയാങ് എഎഫ്പിയോട് പറഞ്ഞു. ശീതയുദ്ധം അവസാനിച്ച ശേഷം വര്‍ഷം തോറുമുണ്ടാകുന്ന വര്‍ധനയില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇത്തവണത്തേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശീതയുദ്ധ വേളയില്‍ സൈനിക ചെലവില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ടെങ്കിലും സോവിയറ്റ് യൂണിയന്റെ ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ലെന്നും ലിയാങ് കൂട്ടിച്ചേര്‍ത്തു. ഏറ്റവും കൂടുതല്‍ സൈനിക ചെലവുള്ള 15 രാജ്യങ്ങളടക്കം നൂറിലേറെ രാജ്യങ്ങള്‍അവരുടെ സൈനിക ചെലവ് കഴിഞ്ഞ വര്‍ഷം വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കാരണം ഇതാണ്

ഭൗമരാഷ്ട്ര സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചു എന്ന് തന്നെയാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിരോധ ചെലവുകളുടെ വര്‍ദ്ധന സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ മാനങ്ങളുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ബജറ്റ് തീരുമാനങ്ങള്‍ക്കായി പല രാജ്യങ്ങളും വാണിജ്യരംഗത്ത് കാര്യമായ വെട്ടിച്ചുരുക്കലുകള്‍ വരുത്തിയിട്ടുണ്ട് മിക്ക യൂറോപ്യന്‍ രാജ്യങ്ങളും രാജ്യാന്തര സഹായ ഫണ്ട് വെട്ടിച്ചുരുക്കി ആ പണം സൈനിക ചെലവുകള്‍ക്കായി വിനിയോഗിച്ചു. ഇതിന് പുറമെ നികുതികള്‍ വര്‍ദ്ധിപ്പിച്ചും വായ്പകളും കടങ്ങളും വാങ്ങിയും സൈനിക ചെലവുകള്‍ക്കായി വിനിയോഗിച്ചു എന്നും ലിയാങ് പറയുന്നു.

സൈനിക ചെലവ് ഏറ്റവും റഷ്യ ഉള്‍പ്പെടുന്ന യൂറോപ്യന്‍ മേഖലയിലാണ്. പതിനേഴ് ശതമാനം അതായത് 69300കോടി അമേരിക്കന്‍ ഡോളറിന്റെ വര്‍ദ്ധന. മാള്‍ട്ട ഒഴികെയുള്ള എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും സൈനിക ചെലവ് വര്‍ദ്ധിപ്പിച്ചു. ശീതയുദ്ധകാലത്തെ ചെലവിനെക്കാള്‍ കൂടുതലാണ് കഴിഞ്ഞ കൊല്ലം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഉണ്ടായത്. റഷ്യയുടെ സൈനിക ചെലവ് 2024ല്‍ 14900 കോടി അമേരിക്കന്‍ ഡോളറിലെത്തി. മുന്‍ വര്‍ഷത്തെക്കാള്‍ 38ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. 2015 മുതലുള്ളതിന്റെ ഇരട്ടിയും. യുക്രെയ്ന്റെ സൈനിക ചെലവ് 2.9ശതമാനം ഉയര്‍ന്ന് 6470 കോടി അമേരിക്കന്‍ ഡോളറിലെത്തി.

റഷ്യയുടെ ആയുധ ചെലവ് 43ശതമാനമാണ്. അതേസമയം യുക്രെയ്ന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 34 ശതമാനമാണ് അവരുടെ സൈനിക ചെലവ്. അതായത് ഏതൊരു രാജ്യത്തെയുംകാള്‍ കൂടുതല്‍ സൈനിക ചെലവ് ബാധ്യത യുക്രെയ്ന് ഉണ്ടായി എന്നര്‍ത്ഥം.

ജര്‍മ്മനിയും വീണ്ടും ആയുധീകരിക്കപ്പെട്ടു

ജര്‍മ്മനിയുടെ സൈനിക ചെലവില്‍ 28ശതമാനം വര്‍ദ്ധിച്ച് 8850 കോടി അമേരിക്കന്‍ ഡോളറിലെത്തി. ഇതോടെ അവര്‍ ഇന്ത്യയെ പിന്തള്ളി നാലാം സ്ഥാനത്തെത്തി. ജര്‍മ്മനിയുടെ പുനരേകീകരണത്തിന് ശേഷം യൂറോപ്പില്‍ ആദ്യമായി ജര്‍മ്മനി ഏറ്റവും വലിയ പ്രതിരോധ ചെലവഴിക്കല്‍കാരായെന്ന് ലിയാങ് ചൂണ്ടിക്കാട്ടുന്നു.

ലോകത്തിലെ ഏറ്റവും വലിയ സൈനിക ചെലവുള്ള അമേരിക്കയുടെ ചെലവ് 5.7ശതമാനം വര്‍ദ്ധിച്ച് 99700 കോടി അമേരിക്കന്‍ ഡോളറിലെത്തി. ഇത് മാത്രം നാറ്റോ രാജ്യങ്ങളിലെ സൈനിക ചെലവിന്റെ 66 ശതമാനം വരും. അമേരിക്ക നേതൃത്വം നല്‍കുന്ന 32 അംഗ സഖ്യത്തിന്റെ ആകെ സൈനിക ചെലവ് 1.5 ലക്ഷം കോടിയായി വര്‍ദ്ധിച്ചു. എല്ലാ അംഗ രാജ്യങ്ങളും പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിച്ച പശ്ചാത്തലത്തിലാണിത്.

32 അംഗ നാറ്റോ രാജ്യങ്ങളില്‍ 18 പേരും രാജ്യത്തിന്റ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ രണ്ട് ശതമാനം സൈനിക ആവശ്യത്തിനായി ചെലവിട്ടു. സഖ്യം രൂപീകരിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ചെലവാണിതെന്നും ലിയാങ് പറയുന്നു. ഇതില്‍ ചിലത് ഉക്രെയ്ന് നല്‍കിയ സൈനിക സഹായത്തിന്റെ ഫലമാണ്. ഇതിന് പുറമെ അമേരിക്ക സഖ്യത്തില്‍ നിന്ന് പിന്‍മാറുമെന്ന ആശങ്കകളും ചെലവ് വര്‍ദ്ധിപ്പിച്ചു.

യൂറോപ്യന്‍ പ്രതിരോധ നയങ്ങളില്‍ ചില വ്യതിയാനങ്ങളുമുണ്ടായി. വരും വര്‍ഷങ്ങളില്‍ ഇവര്‍ കൂടുതല്‍ ആയുധങ്ങള്‍ സംഭരിച്ചേക്കുമെന്നും ലിയാങ് വിശദീകരിക്കുന്നു. പശ്ചിമേഷ്യയിലെ പ്രതിരോധ ബജറ്റിലും വന്‍ വര്‍ദ്ധനയുണ്ടായി. 243 00 കോടി അമേരിക്കന്‍ ഡോളറിന്റെ വര്‍ദ്ധനയാണ് അവരുടെ പ്രതിരോധ ചെലവില്‍ ഉമ്ടായത്. അതായത് 2023ലേതില്‍ നിന്ന് 15 ശതമാനം വര്‍ദ്ധന.

ഗാസയില്‍ പ്രതിരോധം തുടരുന്ന ഇസ്രയേലിന്റെ പ്രതിരോധ ചെലവ് 65 ശതമാനം വര്‍ദ്ധിച്ച് 4650 കോടി അമേരിക്കന്‍ ഡോളറിലെത്തി. 1967ലെ ഷഡ്ദിന യുദ്ധത്തിന് ശേഷം ക്രമാനുഗതമായുണ്ടായ ഏറ്റവും വലിയ വര്‍ദ്ധനയാണിത്. അതേസമയം ഇറാന്റെ സൈനിക ചെലവില്‍ കുറവുണ്ടായി. പത്ത് ശതമാനം കുറഞ്ഞ് 790 കോടി അമേരിക്കന്‍ ഡോളറായി.

ഇറാന് മേല്‍ ഉള്ള ഉപരോധം മൂലമാണ് ഇവര്‍ക്ക് ചെലവ് പരിമിതപ്പെടുത്തേണ്ടി വന്നതന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്ു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ചെലവഴിക്കല്‍കാരായ ചൈനയുടെ സൈനിക ബജറ്റ് 7.0ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. അതായത് 31400 കോടി അമേരിക്കന്‍ ഡോളര്‍. മൂന്ന് പതിറ്റാണ്ട് കൊണ്ടുണ്ടാകുന്ന ക്രമാനുഗതമായ വളര്‍ച്ചയാണിത്. ചൈന സൈന്യത്തെ ആധുനികവത്ക്കരിക്കുന്നതിനും സൈബര്‍ യുദ്ധം വ്യാപിപ്പിക്കുന്തിനുമുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഒപ്പം ആണവശേഖരത്തിലും വര്‍ദ്ധന വരുത്തുന്നുണ്ട്.ഏഷ്യ- ഓഷ്യാന മേഖലയിലെ പകുതി സൈനിക ചെലവും ചൈനയുടേതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam