ആലപ്പുഴ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിൻ്റെ തിരോധാനത്തിൽ വെളിപ്പെടുത്തലുമായി മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ. സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന റിപ്പോർട്ട് 2017ൽതന്നെ താൻ നൽകിയിരുന്നുവെന്ന് ആലപ്പുഴ പല്ലന സ്വദേശിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അലി അക്ബർ പറഞ്ഞു.
എന്നാൽ തൻ്റെ റിപ്പോർട്ടിന്മേൽ തുടരന്വേഷണം ഉണ്ടായില്ല. സുകുമാരക്കുറുപ്പ് എവിടെയുണ്ട് എന്നതിലേക്ക് സൂചന നൽകുന്ന തെളിവുകൾ ഉത്തരവാദിത്തപ്പെട്ട ചിലർക്ക് താൻ കൈമാറിയിട്ടുണ്ടായിരുന്നെന്നും അലി അക്ബർ അവകാശപ്പെടുന്നു.
സുകുമാരക്കുറുപ്പിനെ കണ്ടെത്തണമെന്ന് 2017ൽ അന്നത്തെ ക്രൈംബ്രാഞ്ച് തലവനായിരുന്ന നിധിൻ അഗർവാൾ തന്നോട് ആവശ്യപ്പെട്ടതായി അലി അക്ബർ പറയുന്നു. കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യം കണ്ടെത്തണമെന്നും മരിച്ചിട്ടുണ്ടെങ്കിൽ കുഴിമാടം എവിടെയാണെന്ന് കണ്ടെത്തണമെന്നും ക്രൈംബ്രാഞ്ച് മേധാവി പറഞ്ഞു. തന്നെക്കൊണ്ട് കഴിയുമെന്ന് പറഞ്ഞ് തൻ്റെ പേരിൽ ഉത്തരവിറക്കിയെന്നും അലി അക്ബർ പറഞ്ഞു.
മഫ്തിയിലും മറ്റുമായി നടത്തിയ അന്വേഷണത്തിൽ സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ ശേഖരിച്ചു. സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പിക്കാൻ കഴിയുന്ന നിരവധി വിവരങ്ങൾ കുറുപ്പിൻ്റെ കുടുംബാംഗങ്ങളായ ചിലരിൽനിന്ന് ലഭിച്ചു.
അതിൻ്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് മേധാവിയായ നിധിൻ അഗർവാളിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. നിധിൻ അഗർവാളിനെ ക്രൈംബ്രാഞ്ചിൻ്റെ ചുമതലയിൽനിന്ന് മാറ്റിയതോടെ റിപ്പോർട്ടിന്മേൽ തുടരന്വേഷണം ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
