തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത തുടരുമ്പോഴും ചതിക്കെണിയിൽ വീഴുന്നവരുടെ എണ്ണത്തിൽ യാതൊരുകുറവും വരുന്നില്ല. ഓണ്‍ലൈനിലൂടെ ഓഹരി ഇടപാട് നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇപ്പോഴത്തെ തട്ടിപ്പ്.
തിരുവനന്തപുരത്ത് വനിതാ ഡോക്ടറുടെ പക്കൽ നിന്ന് 87 ലക്ഷം രൂപയാണ് ഓണ്‍ലൈന്‍ സംഘം തട്ടിയെടുത്തത്. ഓണ്‍ലൈനിലൂടെ ഓഹരി ഇടപാട് നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കഴിഞ്ഞ ഒരു മാസം കൊണ്ടാണ് തുക തട്ടിയെടുത്തത്. ഡോക്ടറുടെ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി.
വിദേശത്തായിരുന്ന വനിതാ ഡോക്ടറും കുടുംബവും അടുത്തിടെയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ഓണ്‍ലൈനിലൂടെ ഡോകടർ ഇടപാടുകൾ നടത്താറുണ്ട്. കഴിഞ്ഞ മാസം ആദ്യം വാട്സ് ആപ്പിൽ ഓണ്‍ലൈനിൽ ഓഹരി ഇടപാടിലൂടെ വൻ തുക ലാഭം കൊയ്യാമെന്ന് കാട്ടി സന്ദേശം എത്തി. ഇതിനായി സെറോദ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. തട്ടിപ്പ് സംഘവുമായി നേരിട്ട് സംസാരിക്കാതെ വാട്സ് അപ്പ് വഴി മാത്രമായിരുന്നു സന്ദേശങ്ങൾ.
പ്രമുഖ കമ്പനികളുടെ ഓഹരികൾ നല്‍കുമന്നായിരുന്നു വാഗ്ദാനം. ആപ്പ് ഇന്‍സ്റ്റാള്‍ ചെയത ശേഷം ആദ്യം 5 ലക്ഷം രൂപ അടച്ചു. താമസിയാതെ ഡോക്ടറുടെ അക്കൗണ്ടിൽ ലാഭവിഹിതമായി ഒരു ലക്ഷം രൂപ എത്തി. ഇതോടെ സംഘത്തെ വിശ്വസിച്ച ഡോക്ടർക്ക് മുന്നിൽ കൂടുതൽ വാഗ്ദാനങ്ങൾ എത്തി. കൂടുതൽ ഓഹരികൾ വാഗ്ദാനം ചെയ്ത് പല തവണകളായി ഡോക്ടറിൽ നിന്ന് 87 ലക്ഷം രൂപ വാങ്ങി. വാലറ്റിൽ അതനുസരിച്ച് ലാഭവിഹിതം കാണിക്കുകയും ചെയ്തു. എന്നാൽ പണം പിന്‍വലിക്കാനായില്ല. പണം ചോദിക്കുമ്പോൾ ഇൻഷുറൻസ് ഇനത്തിലും മറ്റുമായി പണം അടച്ചാലെ തുക പിന്‍വലിക്കാനാകൂ എന്നായിരുന്നു മറുപടി.
ലാഭവിഹിതത്തിൽ നിന്നും ഈടാക്കാൻ പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ഇതോടെ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതോടെ സൈബർ പൊലീസിൽ പരാതി നല്‍കുകയായിരുന്നു. പല ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് സംഘം പണം സ്വീകരിച്ചത്. ഒരോ തവണ പണം വാങ്ങുമ്പോഴും പുതിയ അക്കൗണ്ട് നമ്പറുകൾ അയക്കുന്ന രീതിയാണ് സ്വീകരിച്ചത്. ഇന്ത്യയിലും വിദേശത്ത് നിന്നും സംഘം പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്