തീരദേശ ഹൈവെ പദ്ധതി: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത് 

JULY 26, 2024, 12:03 PM

തിരുവനന്തപുരം:  തീരദേശ ഹൈവെ പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. 

വികസന പ്രവർത്തനങ്ങൾ ഒഴിവാക്കാനാകില്ലെന്നതിൽ തർക്കമില്ല. ആവാസ വ്യവസ്ഥ നിലനിർത്തിയും ജീവനോപാധികൾ സംരക്ഷിച്ചും ജനങ്ങളെ വിശ്വാസത്തിലെടുത്തുമാണ് പദ്ധതികൾ നടപ്പാക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കത്ത് പൂർണ രൂപത്തിൽ

vachakam
vachakam
vachakam

സംസ്ഥാനത്ത് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന തീരദേശ ഹൈവെ പദ്ധതി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഈ കത്ത് നൽകുന്നത്.

വിഴിഞ്ഞം പദ്ധതിയെ തുടർന്ന് മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ഇപ്പോഴും തയാറായിട്ടില്ല. അതുകൊണ്ടു തന്നെ വികസന പദ്ധതികളെ അവർ സംശയത്തോടും ഭയത്തോടും കൂടിയാണ് വീക്ഷിക്കുന്നത്. ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് നിർദ്ദിഷ്ട തീരദേശ ഹൈവേ പദ്ധതി പരിശോധിക്കപ്പെടേണ്ടത്.

മത്സ്യത്തൊഴിലാളികളുടെ ആവാസവ്യവസ്ഥയെയും ജീവനോപാദികളെയും ബാധിക്കുന്ന പ്രസ്തുത പദ്ധതിയെകുറിച്ച് പഠിക്കാൻ യു.ഡി.എഫ് നിയോഗിച്ച, ശ്രീ. ഷിബു ബേബിജോൺ കൺവീനറായ സമിതി പ്രദേശികമായ സിറ്റിങുകൾ നടത്തിയും ഈ രംഗത്തെ വിദഗ്ധരുമായി കൂടിയാലോചനകൾ നടത്തിയും വിശദ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഈ പഠന റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കത്ത്.

vachakam
vachakam
vachakam

തീരപ്രദേശത്ത് നിന്നും 50 മീറ്റർ മുതൽ 15 കിലോ മീറ്റർ വരെ ദൂരത്തിലാണ് സംസ്ഥാനത്ത് നിർമ്മാണം പുരോഗമിക്കുന്ന എൻ.എച്ച് 66 കടന്നു പോകുന്നത്. ഈ സാഹചര്യത്തിലാണ് ടൂറിസം വികസനത്തിന്റെ പേരിലുള്ള തീരദേശ ഹൈവെ അനിവാര്യമാണോ എന്ന ചോദ്യമുയരുന്നത്. തീരദേശ പാതയുടെ പേരിൽ ഇനിയൊരു കുടിയൊഴിപ്പിക്കൽ കൂടി താങ്ങാനുള്ള ശേഷി കേരളത്തിനില്ല. കുടിയൊഴിപ്പിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികളെ ഈ രണ്ട് റോഡുകൾക്കും ഇടയിൽ എവിടെ പുനരധിവസിപ്പിക്കും?

വികസന പ്രവർത്തനങ്ങൾ ഒഴിവാക്കാനാകില്ലെന്നതിൽ തർക്കമില്ല. ആവാസ വ്യവസ്ഥ നിലനിർത്തിയും ജീവനോപാധികൾ സംരക്ഷിച്ചും ജനങ്ങളെ വിശ്വാസത്തിലെടുത്തുമാണ് പദ്ധതികൾ നടപ്പാക്കേണ്ടത്. വികസനത്തെയല്ല, വികസനത്തിന്റെ പേരിൽ പാവങ്ങളെ ചൂഷണം ചെയ്ത് ഉന്മൂലനം ചെയ്യാനുള്ള ഭരണകൂടത്തിന്റെ നടപടികളെയാണ് യു.ഡി.എഫ് എതിർക്കുന്നത്.

ആറു വരിയാക്കാനുള്ള പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുന്ന എൻ.എച്ച് 66 ഭൂരിഭാഗം പ്രദേശങ്ങളിലും കടൽത്തീരത്തോടു ചേർന്നാണ് കടന്നു പോകുന്നത്. 50 മീറ്റർ മുതൽ 15 കിലോ മീറ്റർ വരെയാണ് കടലിൽ നിന്നുളള ദൂരം. ഫലത്തിൽ എൻ.എച്ച് 66 എന്നത് തീരദേശ ഹൈവേ തന്നെയാണ്. ഈ പശ്ചാത്തലത്തിൽ മറ്റൊരു തീരദേശ ഹൈവേയുടെ ആവശ്യകത മനസിലാകുന്നില്ല.

vachakam
vachakam
vachakam

ശാസ്ത്രീയമായി പദ്ധതിരേഖ തയാറാക്കിയ ശേഷമാണ് ഏതൊരു വികസന പദ്ധതിയും ആരംഭിക്കേണ്ടത്. എന്നാൽ ഈ പദ്ധതിയുടെ പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനങ്ങൾ നടത്തുകയോ ഡി.പി.ആർ തയാറാക്കുകയോ ചെയ്തിട്ടില്ല.

ഡി.പി.ആർ പോലുമില്ലാത്ത പദ്ധതിക്ക് എന്ത് പ്രായോഗികതയും ശാസ്ത്രീയതയുമാണുള്ളത്? ഫറൂക്കിൽ നിന്നും മലപ്പുറം ജില്ലയിലെ മത്സ്യതൊഴിലാളി ഗ്രാമങ്ങളായ പരപ്പനങ്ങാടി, തിരൂർ, താനൂർ, ചമ്രവട്ടം പാലം വഴി കുറ്റിപ്പുറത്തേക്ക് നിലവിൽ റോഡുണ്ട്. താനൂരിൽ ഈ റോഡും തീരവും തമ്മിലുള്ള അകലം 1.5 കിലോമീറ്റർ മാത്രമാണ്. ഈ ദൂരത്തിനുള്ളിൽ കനോലി കനാലുമുണ്ട്. ഇത് കൂടാതെ തീരത്ത് നിന്നും 200 മീറ്റർ അകലെയായി മലപ്പുറം ജില്ലയുടെ എല്ലാ തീരദേശ ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന ടിപ്പു സുൽത്താൻ റോഡുമുണ്ട്. ടിപ്പു സുൽത്താൻ റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് 200 മീറ്റർ അകലത്തിൽ ഏറ്റവും ജനനിബിഡമായ തീരദേശത്തു കൂടിയാണ് നിർദ്ദിഷ്ട തീരദേശ ഹൈവേയും കടന്നുപോകുന്നത്

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 12 നഗരങ്ങൾ മൂന്നടി വരെ വെള്ളത്തിനടിയിലാകുമെന്നാണ് ഐ.പി.സി.സി റിപ്പോർട്ട് വിശകലനം ചെയ്തുകൊണ്ട് നാസ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഇതിൽ കൊച്ചിയും ഉൾപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ അതിലോല തീരപ്രദേശത്ത് കൂടിയുളള നിർദ്ദിഷ്ട ഹൈവേ പാരിസ്ഥിതികമായി ഉണ്ടാക്കുന്ന അസന്തുലിതാവസ്ഥയെ കുറിച്ച് വിശദ പഠനം ആവശ്യമാണ്.

ഭാരമേറിയ വാഹനങ്ങൾ സഞ്ചരിക്കണമെങ്കിൽ ആഴത്തിലുള്ള സബ് സ്ട്രക്ച്ചർ നിർമ്മിക്കേണ്ടി വരും. ഇത് മഴവെള്ളം സ്വാഭാവികമായി കടലിലേക്ക് എത്തുന്നതിനെ തടസപ്പെടുത്താൻ സാധ്യതയുണ്ട്. ഇത് തീരദേശ ഹൈവേയുടെ കിഴക്കൻ പ്രദേശങ്ങളിൽ പ്രളയ സാധ്യത വർധിപ്പിക്കും.

ടൂറിസം മാത്രം ലക്ഷ്യമിട്ട് മത്സ്യതൊഴിലാളികളുടെ ആവാസ വ്യവസ്ഥയും ഉപജീവനവും ഇല്ലാതാക്കുന്ന പദ്ധതി സൃഷ്ടിക്കുന്ന സാമൂഹിക ആഘാതവും വിശദമായി പരിശോധിക്കപ്പെടേണ്ടതാണ്. സാമൂഹിക ആഘാത പഠനം നടത്താതെ ഭൂമി ഏറ്റെടുക്കലിലേക്ക് നീങ്ങിയത് നിയമ വിരുദ്ധമാണെന്നതും ശ്രദ്ധയിൽപ്പെടുത്തുന്നു.

Right to Fair Compansation Act 2013 പ്രകാരം ഭൂമി ഏറ്റെടുക്കുമെന്ന ഉത്തരവാണ് സർക്കാർ ഇറക്കിയിരിക്കുന്നത്. എല്ലാ ആനുകൂല്യങ്ങളും നൽകുമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഭൂമിയുടെയും വീടിന്റെയും വില നിർണയം അതിന് ബാധകമല്ലെന്നും ഉത്തരവിലുണ്ട്. ഈ ഉത്തരവ് മത്സ്യതൊഴിലാളികളുടെ നഷ്ടപരിഹാരം തെരഞ്ഞെടുക്കാനുള്ള അവകാശത്തെ അട്ടിമറിക്കുന്നതാണ്. കുടിയിറക്കപ്പെടുന്നവർക്ക് 600 ചതുരശ്ര അടിയുളള ഫ്ളാറ്റോ 13 ലക്ഷം രൂപയോ നൽകും എന്നാണ് ഉത്തരവിൽ പറയുന്നത്. മികച്ച പാക്കേജ് ലഭ്യമാകുന്ന കേന്ദ്ര നിയമത്തിന്റെ വ്യവസ്ഥകൾ വളച്ചൊടിച്ച് മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിക്കുന്നത് നിയമവിരുദ്ധവും ഉപജീവനമാർഗം നിഷേധിക്കുന്നത് തൊഴിലാളി വിരുദ്ധവുമാണ്.

തീരദേശ വാസികളെ ഒന്നാകെ കുടിയൊഴിപ്പിച്ച് സമൂഹിക- പാരിസ്ഥിതിക ആഘാതങ്ങൾ പരിശോധിക്കാതെ നിയമവിരുദ്ധമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതി അംഗീകരിക്കാനാകില്ലെന്ന് വിനയപൂർവം അറിയിക്കട്ടെ. തീരദേശ ഹൈവെ പദ്ധതിക്ക് പകരമുള്ള യു.ഡി.എഫിന്റെ നിർദ്ദേശങ്ങളും ഇതിനൊപ്പം സമർപ്പിക്കുന്നു;

1. മത്സ്യതൊഴിലാളികൾ അധിവസിക്കുന്ന പ്രദേശങ്ങളുടെ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുക്കുക. നിലവിലെ തീരദേശ ഗ്രാമീണ റോഡുകൾ വികസിപ്പിക്കണമെങ്കിൽ കുടിയൊഴിപ്പിക്കൽ പരിമിതപ്പെടുത്തിയും കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് 2013-ലെ നിയമപ്രകാരമുള്ള എല്ലാ നഷ്ടപരിഹാര അവകാശങ്ങളും ഉറപ്പാക്കിയും കുടിയൊഴിപ്പിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് അതത് പ്രദേശങ്ങളിൽ സുരക്ഷിതമായ പുനരധിവാസം ഉറപ്പു വരുത്തിയുമായിരിക്കണം.

2. ഇപ്രകാരം വികസിപ്പിക്കുന്ന തീരദേശ റോഡുകളെ നിലവിലെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന റോഡുകൾ കൂടി ദേശീയപാത നിലവാരത്തിൽ വികസിപ്പിക്കുക. (മത്സ്യവിഭവങ്ങൾ ഏറ്റവും വേഗം കമ്പോളത്തിൽ എത്തിക്കാൻ സഹായകരമാകുന്ന വിധം)

3. മൂന്ന് പതിറ്റാണ്ടുകളായി കോടികൾ ചെലവഴിച്ചിട്ടും ദേശീയ ജലപാത വികസനം ഇന്നും സ്വപ്നമായി നിലനിൽക്കുകയാണ്. ഈ പദ്ധതി പൂർത്തീകരിച്ചാൽ ചരക്കു ഗതാഗതം ചുരുങ്ങിയ ചെലവിൽ സാധ്യമാകും. ടൂറിസം മേഖലയ്ക്കും വലിയ കുതിച്ചു ചാട്ടമുണ്ടാകും. എന്നാൽ പദ്ധതി ആവശ്യപ്പെടുന്ന പ്രകാരമുള്ള ടെർമിനലുകളുടെ നിർമ്മാണങ്ങളോ, ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ വികസനമോ എങ്ങുമെത്തിയിട്ടില്ല. അടിയന്തിരമായി ഇതൊക്കെ പൂർത്തികരിച്ചാൽ മത്സ്യതൊഴിലാളികളെ കുടിയൊഴിപ്പിക്കുന്ന തീരദേശ ഹൈവേ ഉപേക്ഷിക്കാവുന്നതാണ്.

4. സർക്കാർ വിഭാവനം ചെയ്യുന്ന സൈക്കിൾ ട്രാക്കുകൾ മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിക്കാതെ തന്നെ കടൽ ഭിത്തിയോട് ചേർന്ന് നിർമ്മിക്കാവുന്നതാണ്. മത്സ്യതൊഴിലാളികൾ നേരിടുന്ന കടലാക്രമണം തടയുന്നതിന് വേണ്ടിയുള്ള ശാസ്ത്രീയമായ തീര സംരക്ഷണ പദ്ധതികളിൽ സർക്കാർ അടിയന്തിര ശ്രദ്ധ ചെലുത്തേണ്ടത്. ഇതിനായി സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെയുള്ള സ്പെഷൽ പാക്കേജ് നടപ്പാക്കുന്നതിന് പകരം തീരദേശ ഹൈവേയുമായാണ് മുന്നോട്ട് പോകുന്നതെങ്കിൽ അതിവിദൂരമല്ലാതെ കേരളത്തിലെ മത്സ്യ തൊഴിലാളി സമൂഹം തന്നെ ഓർമ്മയായി മാറും. അതുകൊണ്ട് തീരദേശ ഹൈവേ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് അഭ്യർഥിക്കുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam