പത്തനംതിട്ട: അതിസുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് തൊട്ടുമുകളിലൂടെ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്നുപറന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി.ജി.-821 എന്ന ഹെലികോപ്റ്റർ ക്ഷേത്രത്തിന് തൊട്ടുമുകളിൽ പ്രത്യക്ഷപ്പെട്ടത്. ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.
സുരക്ഷാചുമതലയുള്ള എ.ഡി.ജി.പി. എസ്. ശ്രീജിത്തിനാണ് അന്വേഷണ നിർദേശം നൽകിയത്. ക്ഷേത്രത്തിലെ കൊടിമരത്തിന് ഏകദേശം അഞ്ച് മീറ്റർ മാത്രം ഉയരത്തിൽ വരെ ഹെലികോപ്റ്റർ താഴ്ന്നുപറന്നത് വലിയ സുരക്ഷാ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്.
നാലുപേർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിൽ നിന്ന് ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതായും ദൃക്സാക്ഷികൾ പറയുന്നു. ഏകദേശം 30 സെക്കൻഡോളം സന്നിധാനത്തിന് മുകളിൽ വട്ടമിട്ടു പറന്ന ശേഷമാണ് ഹെലികോപ്റ്റർ മടങ്ങിയത്.
നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള ഭാഗങ്ങൾ അതിസുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ, മുൻകൂർ അനുമതിയില്ലാതെ ഇത്തരം പറക്കലുകൾ നിരോധിക്കപ്പെട്ടതാണ്. എന്നാൽ, പതിവ് നിരീക്ഷണ പറക്കലിന്റെ ഭാഗമായാണ് ഹെലികോപ്റ്റർ എത്തിയതെന്ന് പ്രതിരോധ വകുപ്പിന്റെ കൊച്ചിയിലെ പി.ആർ.ഒ. വിശദീകരിച്ചു. സന്നിധാനത്തിന് ഇത്രയടുത്ത് ഒരു ഹെലികോപ്റ്റർ താഴ്ന്നുപറക്കുന്നത് ഇതാദ്യമായാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
