ബസേലിയോസ് ജോസഫ് പ്രഥമന്‍ ബാവ: യാക്കോബായ സഭയുടെ പുതിയ ഇടയന്‍

MARCH 26, 2025, 4:43 AM

യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ബയ്‌റൂട്ട് സെയ്ന്റ് മേരീസ് കത്തീഡ്രലില്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ മുഖ്യ കാര്‍മികത്വത്തിലാണ് സ്ഥാനാരോഹണം നടന്നത്. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് പ്രഥമന്‍ ബാവ എന്ന പേരിലാകും അദ്ദേഹം അറിയപ്പെടുക. ബസേലിയോസ് എന്നത് കാതോലിക്കയുടെ സ്ഥിരനാമമാണ്. സിറിയയിലെ ദമാസ്‌കസ് ആണ് അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ ആസ്ഥാനം. സിറിയയിലെ സംഘര്‍ഷഭരിതമായ സാഹചര്യം കണക്കിലെടുത്താണ് ചടങ്ങ് ലബനനിലെ ബെയ്‌റൂട്ട് അച്ചാനെ സെയ്ന്റ് മേരീസ് കത്തീഡ്രലിലേക്ക് മാറ്റിയത്.

ഔദ്യോഗിക സംഘത്തെ അയച്ചതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാത്രിയര്‍ക്കീസ് ബാവ ആമുഖ പ്രസംഗത്തില്‍ പ്രത്യേകം നന്ദി അറിയിച്ചിരുന്നു. ഇന്ത്യയുടെ മറ്റുമതങ്ങളോടുള്ള സഹിഷ്ണുതയേയും സ്‌നേഹത്തേയും ബാവ പ്രത്യേകം പരാമര്‍ശിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ബാവ പ്രത്യേകം നന്ദി അറിയിച്ചു. മുഖ്യമന്ത്രിയുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സഭയോട് കാണിക്കുന്ന സ്‌നേഹത്തിനും സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ അയച്ചതിലും നന്ദി അറിയിക്കുന്നതായും ബാവ പറഞ്ഞു.

പാത്രിയര്‍ക്കീസ് ബാവയുടെ കീഴില്‍ പ്രാദേശിക ഭരണത്തിനായി ക്രമീകരിക്കപ്പെട്ട കാതോലിക്കേറ്റിലെ 81-ാമത്തെ കാതോലിക്കാ ബാവയാണ് മാര്‍ ഗ്രിഗോറിയോസ്. ആകമാന സുറിയാനി സഭയിലെ ഭരണശ്രേണിയില്‍ പാത്രിയര്‍ക്കീസ് ബാവയ്ക്ക് ശേഷം സഭയില്‍ രണ്ടാം സ്ഥാനീയനാണ് ശ്രേഷ്ഠ കാതോലിക്ക. മെത്രാപ്പോലീത്തമാരെ വാഴിക്കാനും പ്രാദേശിക സുന്നഹദോസിനെ നയിക്കാനും കാതോലിക്കക്ക് അധികാരമുണ്ട്. ശ്രേഷ്ഠബസേലിയോസ് ജോസഫ് ബാവാ കാനോനിക കാതോലിക്കയാവുന്നത് യാക്കോബായ അസോസിയേഷന്‍ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തതിന് ശേഷമാണ്.

സഭാ ശുശ്രൂഷയിലും അന്ത്യോക്യ-മലങ്കര ബന്ധം കാത്തുസൂക്ഷിക്കുന്നതിലും അതീവ ശ്രദ്ധപുലര്‍ത്തിയിരുന്ന ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ സ്ഥാനലബ്ധി സഭയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതല്‍ കരുത്തേകുമെന്ന വിശ്വാസത്തിലാണ് വിശ്വാസികള്‍. സമന്വയത്തിന്റെയും വിശ്വാസ സംരക്ഷണത്തിന്റെയും മാതൃക സൃഷ്ടിച്ചാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് തന്റെ സഭാജീവിതം മുന്നോട്ടുകൊണ്ടുപോയത്. 31 വര്‍ഷം മെത്രാപ്പോലീത്തയായി സഭയെ സേവിക്കുകയും നയിക്കുകയും ചെയ്തു. തളരാത്ത ആത്മവിശ്വാസത്തിന്റെ ഉടമ കൂടിയാണ് നിയുക്ത കാതോലിക്ക. 18 വര്‍ഷം സുന്നഹദോസ് സെക്രട്ടറിയായും പരിചയമുണ്ട്.

കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ, അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭ, സിറിയന്‍ കത്തോലിക്കാ സഭ, അര്‍മേനിയന്‍ കത്തോലിക്കാ സഭ, കല്‍ദായ സുറിയാനി സഭ തുടങ്ങി വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ ചടങ്ങില്‍ പങ്കെടുത്തു. മലങ്കര കത്തോലിക്കാ സഭയുടെ തലവനായ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയും മാര്‍ത്തോമ്മ സഭയെ പ്രതിനിധാനം ചെയ്ത് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയും പങ്കെടുത്തു. മുന്‍ കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്‍, അല്‍ഫോന്‍സ് കണ്ണന്താനം, ബെന്നി ബഹനാന്‍ എംപി, ഷോണ്‍ ജോര്‍ജ് എന്നിവര്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളായും മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരായ അനൂപ് ജേക്കബ്, ഇ.ടി ടൈസണ്‍, എല്‍ദോസ് കുന്നപ്പിള്ളി, ജോബ് മൈക്കിള്‍, പി.വി ശ്രീനിജിന്‍ എന്നിവരും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും കേരള സര്‍ക്കാരിന്റെ പ്രതിനിധികളായും പങ്കെടുത്തിരുന്നു.

പരുമല തിരുമേനിയുടെ നാലാം തലമുറക്കാരന്‍

മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പരിശുദ്ധ ചാത്തുരുത്തിയില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസി (പരുമല കൊച്ചുതിരുമേനി) ന്റെ നാലാം തലമുറക്കാരനാണ്. 1960 നവംബര്‍ 10-ന് പെരുമ്പിള്ളി ശ്രാമ്പിക്കല്‍ പള്ളത്തിട്ടയില്‍ വര്‍ഗീസിന്റെയും സാറാമ്മയുടെയും നാലാമത്തെ മകനായി ജനിച്ചു. സണ്ണി, ഉമ്മച്ചന്‍, പരേതയായ ശാന്ത എന്നിവര്‍ സഹോദരങ്ങള്‍. പരുമല തിരുമേനിയുടേയും തന്റെ ഗുരുനാഥനായ പെരുമ്പള്ളി തിരുമേനിയുടേയും അതേ പേരുകാരനായ മാര്‍ ഗ്രീഗോറിയോസ് തന്റെ പിന്‍ഗാമിയാവണമെന്ന് കാലം ചെയ്ത ശ്രേഷ്ഠ ബാവ ആഗ്രഹിച്ചിരുന്നു.

വിദ്യാഭ്യാസം

പെരുമ്പിള്ളി പ്രൈമറി, മുളന്തുരുത്തി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ സ്‌കൂള്‍ പഠനശേഷം പെരുമ്പിള്ളി സെയ്ന്റ് ജെയിംസ് തിയോളജിക്കല്‍ സെമിനാരിയില്‍ വൈദിക പഠനം നടത്തി. മഹാരാജാസ് കോളേജില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. 1988-ല്‍ അയര്‍ലന്‍ഡില്‍ സെയ്ന്റ് പാട്രിക് കോളേജില്‍നിന്ന് വേദശാസ്ത്രത്തില്‍ ബിരുദവും 1991-ല്‍ ഡബ്ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഫിലും അമേരിക്കയില്‍നിന്ന് ക്ലിനിക്കല്‍ പാസ്റ്ററല്‍ ആന്‍ഡ് കൗണ്‍സലിങ്ങില്‍ ഡിപ്ലോമയും നേടി.

ജോസഫ് ശെമ്മാശന്‍

മുളന്തുരുത്തി മാര്‍ത്തോമന്‍ യാക്കോബായ സുറിയാനി കത്തീഡ്രലാണ് മാതൃ ഇടവക. 1974 മാര്‍ച്ച് 25 വചനിപ്പ് പെരുന്നാള്‍ ദിവസം മഞ്ഞനിക്കര ദയറായില്‍ വെച്ച് 13-ാം വയസ്സില്‍ കൊച്ചി ഭദ്രാസനത്തിന്റെ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത (പെരുമ്പിള്ളി തിരുമേനി) കോറൂയോ പട്ടം കൊടുത്തു. ശെമ്മാശപ്പട്ടമേറ്റ 23 പേരില്‍ പ്രായത്തില്‍ ഏറ്റവും ഇളയ ആള്‍ ജോസഫ് ശെമ്മാശനായിരുന്നു. 1984 മാര്‍ച്ച് 25-ന് മാര്‍ ബസേലിയോസ് പൗലോസ് രണ്ടാമന്‍ ബാവ കശ്ശീശാ പദവിയിലേക്ക് ഉയര്‍ത്തി. 1984 മുതല്‍ നാലുവര്‍ഷം ബെംഗളൂരു സെയ്ന്റ് മേരീസ് പള്ളി വികാരിയായി. ഉപരിപഠനാര്‍ഥം അമേരിക്കയില്‍ പോയപ്പോള്‍ വിവിധ ദൈവാലയങ്ങളില്‍ ശുശ്രൂഷ നിര്‍വഹിച്ചു. അയര്‍ലന്‍ഡിലെ പഠനകാലത്ത് ലണ്ടനില്‍ പള്ളി സ്ഥാപിച്ച് അഞ്ചുവര്‍ഷം വികാരിയായിരുന്നു.

മെത്രാപ്പോലീത്ത സ്ഥാനം

1994 ജനുവരി 14-ന് പാത്രിയര്‍ക്കീസ് സഖാ പ്രഥമന്‍ ബാവ ഡമാസ്‌കസില്‍ െവച്ച് റമ്പാനായി ഉയര്‍ത്തി. 1994 ജനുവരി 16-ന് 33-ാം വയസ്സില്‍ പാത്രിയര്‍ക്കീസ് സഖാ പ്രഥമന്‍ ബാവ മാര്‍ ഗ്രിഗോറിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്തയായി വാഴിച്ചു. 30 വര്‍ഷമായി കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായി അജപാലന ശുശ്രൂഷ ചെയ്തുവരുന്നു. 18 വര്‍ഷം എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. അങ്കമാലി ഭദ്രാസനത്തില്‍ വിവിധ മേഖലകളുടെയും ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

അഖില മലങ്കര സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ പ്രസിഡന്റ്, മഞ്ഞനിക്കര തീര്‍ഥയാത്രാസംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 2019 ഓഗസ്റ്റ് 28-ന് സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയായി തിരഞ്ഞെടുത്തു. 2024 ഫെബ്രുവരിയില്‍ മലങ്കരയിലെത്തിയ പാത്രിയര്‍ക്കീസ് ബാവ മലങ്കര മെത്രാപ്പോലീത്തയായി പ്രഖ്യാപിച്ചു. ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ അനാരോഗ്യത്തെ തുടര്‍ന്ന് പാത്രിയര്‍ക്കീസ് ബാവ ഗ്രിഗോറിയോസിനെ കാതോലിക്കോസ് അസിസ്റ്റന്റാക്കി.

സ്ഥാനാരോഹണ ശുശ്രൂഷ 30-ന്

യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി വാഴിക്കല്‍ ചടങ്ങുകള്‍ കഴിഞ്ഞെത്തുന്ന ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ വരവേല്‍ക്കാന്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ഒരുക്കങ്ങള്‍ തുടങ്ങി. വാഴിക്കല്‍ ചടങ്ങുകള്‍ക്കുശേഷം 30-ന് ഉച്ചകഴിഞ്ഞ് 2.15-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന നവാഭിഷിക്ത കാതോലിക്കാ ബാവയെ സഭയിലെ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ കബറിടത്തില്‍ ആദ്യം പ്രാര്‍ഥന നടത്തി അനുഗ്രഹം തേടും. തുടര്‍ന്ന് നാലുമണിയോടെ, പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായി കേരളത്തിലെത്തുന്ന ബയ്‌റുത്തിന്റെ ആര്‍ച്ച് ബിഷപ്പ് മാര്‍ ഡാനിയേല്‍ ക്ലിമീസ് മെത്രാപ്പോലീത്തയുടെയും ഹോംസ് ആര്‍ച്ച് ബിഷപ്പ് മാര്‍ തീമോത്തിയോസ് റത്താ അല്‍ഖുറിയുടെയും പ്രധാന കാര്‍മികത്വത്തിലും സഭയിലെ മെത്രാപ്പോലീത്തമാരുടെയും സഹകാര്‍മികത്വത്തിലും സ്ഥാനാരോഹണ സുന്ത്രോണീസോ ശുശ്രൂഷ നടക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam