ആലത്തൂർ: അഞ്ചുകോടി രൂപയുടെ സ്വർണാഭരണവുമായി വരുകയാണെന്ന് തെറ്റിദ്ധരിച്ച് തൃശ്ശൂർ സ്വദേശിയുടെ കാർ തട്ടിയെടുത്ത് കടന്ന സംഘത്തിലെ മൂന്നുപേർ പിടിയിൽ. തൃശ്ശൂർ ഒല്ലൂർ അഞ്ചേരി കോടിയാട്ടിൽ സുബീഷ് കുമാറിന്റെ (46) കാറാണ് ഇവർ തട്ടിയെടുത്തത്.
കുഴൽമന്ദം പുതുക്കോടിന് സമീപം ദേശീയപാതയിൽ കാർ കുറുകേ നിർത്തി സുബീഷിന്റെ വാഹനം ഇവർ തടയാൻ ശ്രമിച്ചത്. സ്വർണപ്പണിക്കാരനായ സുബീഷ് കുമാർ കോയമ്പത്തൂരിൽ പോയി സ്വർണാഭരണം വിറ്റ് തൃശ്ശൂരിലേക്ക് മടങ്ങുമ്പോഴാണ് രണ്ടു കാറുകളിലായി എത്തിയവർ കാർ തട്ടിയെടുത്തത്.
കോട്ടയം നീണ്ടൂർ സ്വദേശി അനന്തു(30), അതിരമ്പുഴ സ്വദേശി ഷംനാസ് (37), തലയോലപ്പറമ്പ് സ്വദേശി അഖിൽ (35) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ അഞ്ചുപേരേക്കൂടി പിടികൂടാനുണ്ടെന്ന് ആലത്തൂർ പോലീസ് പറഞ്ഞു.
സംഘത്തിന്റെ കാറിൽ തന്റെ കാർ ഇടിച്ചെങ്കിലും പന്തികേട് മനസ്സിലാക്കിയ സുബീഷ് മുന്നോട്ടുപോയി. ഇവരുടെ കൈവശം ചുറ്റികയും ആയുധങ്ങളും കണ്ടതായി സുബീഷ് പറയുന്നു.
സുബീഷ് കാർ നിർത്തി വണ്ടിയിലുണ്ടായിരുന്ന കുറച്ച് ആഭരണങ്ങളും പണവുമെടുത്ത് ഇറങ്ങിയോടി. പ്രതികൾ നിർത്തിയിട്ട കാറിൽ ചുറ്റികകൊണ്ട് ഇടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം കാറുമായി തെന്നിലാപുരം പാതവഴി കടന്നു. ഇവർ വന്ന ഒരു കാർ പാലിയേക്കര ടോൾപ്ലാസ വഴിയും മറ്റേ കാർ മോഷ്ടിച്ച കാറിന് പിന്നാലെയും പോയി
ഇതിനിടെ മോഷ്ടിച്ച കാർ അരിച്ചുപെറുക്കിയിട്ടും ഒന്നും കിട്ടാതെ വന്നതോടെ പാതയോരത്ത് ഉപേക്ഷിച്ച് എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ സുബീഷ് ആലത്തൂർ പോലീസിലെത്തി ഉണ്ടായ സംഭവങ്ങൾ അറിയിച്ചു.
ആലത്തൂർ പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം ഏലൂരിൽ പോലീസിന്റെ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച മൂന്നംഗ സംഘത്തെ പിടികൂടി. ചോദ്യംചെയ്യലിൽ എറണാകുളം പാലാരിവട്ടത്ത് പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയായ തലയോലപ്പറമ്പ് സ്വദേശി അഖിലിനെ പോലീസ് തിരിച്ചറിഞ്ഞ് അറസ്റ്റുചെയ്തു. ഇയാളെ വാരാപ്പുഴ കോടതി റിമാൻഡ് ചെയ്തു. ചോദ്യം ചെയ്യലിൽ അനന്തുവും ഷംനാസും പാലക്കാട് കാർ തട്ടിയെടുത്ത കാര്യം സമ്മതിച്ചു. പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മോഷ്ടിച്ച കാർ മായന്നൂരിൽനിന്ന് കണ്ടെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
