ആലപ്പുഴ: തണ്ണീർമുക്കത്ത് 53 കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് വെറുങ്ങിൽച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടിൽ സന്തോഷ് (53) ആണ് മരിച്ചത്.
സംഭവത്തിൽ കൊലപാതകത്തിന് പൊലീസ് കേസെടുത്തു. പ്രതിയെന്നു സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. വിശദമായ അന്വേഷണത്തിന് ശേഷമാണ് കൊലപാതകത്തിന് കേസെടുത്തിരിക്കുന്നത്.
ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തലയിലും മുഖത്തും മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തലയ്ക്കേറ്റ അടിയാണ് മരണത്തിനു കാരണമായതെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നത്. അക്രമി അടിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന മുളവടി ഒടിഞ്ഞ നിലയിൽ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.
ഭാര്യയും മകളുമായി പിണങ്ങിക്കഴിയുന്ന സന്തോഷ് വീട്ടിൽ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. സമീപവാസികളുമായും ഇയാൾക്ക് കാര്യമായ സമ്പർക്കമൊന്നും ഉണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം സന്തോഷ് തന്നെ മോശമായി നോക്കിയെന്ന് ആരോപിച്ച് ഒരു പെൺകുട്ടി ഇയാൾക്കെതിരെ മുഹമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. തുടർന്ന് ഞായറാഴ്ച പൊലീസ് സന്തോഷിന്റെ വീട്ടിൽ എത്തുമ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
