ഒറ്റപ്പാലം: തോക്കുചൂണ്ടി പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ ഇയാളെയും കേസിലെ പ്രധാന സാക്ഷിയെയും വീണ്ടും അപായപ്പെടുത്താന്‍ വിദേശത്തുവെച്ച് ഗൂഢാലോചന നടത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. പ്രവാസി വ്യവസായിയായ വി.പി. മുഹമ്മദാലിയെയും, കേസില്‍ പ്രതികള്‍ക്കെതിരെ മൊഴിനല്‍കിയ ഇയാളുടെ മാനേജര്‍ ഷിബിലിനെയുമാണ് തട്ടിക്കൊണ്ടുപോകാനും അപായപ്പെടുത്താനും ശ്രമം നടന്നത്.
ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ വി. രവികുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പോലീസ് പുതിയ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ അറസ്റ്റിലായ കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശി ഷമീര്‍ (ആട് ഷമീര്‍-37), മലപ്പുറം എടവണ്ണ സ്വദേശി നിസാം (35) എന്നിവര്‍ ഉള്‍പ്പെടെ നിലവില്‍ വിദേശത്തുള്ള മറ്റ് രണ്ടുപേര്‍ക്കെതിരെയുമാണ് ഗൂഢാലോചനയ്ക്ക് കേസെടുത്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പോലീസ് നടപടികള്‍ ശക്തമായി മുന്നോട്ടുപോകുന്നതിന്റെ വൈരാഗ്യമാണ് വീണ്ടും അപായപ്പെടുത്താനുള്ള നീക്കത്തിന് പിന്നിലെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
അറസ്റ്റിലായ ഷമീറിന്റെയും നിസാമിന്റെയും ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചത്. ഇവരുടെ ഫോണുകളില്‍ നിന്ന് പ്രവാസി വ്യവസായിയുടെയും മാനേജരുടെയും ചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ചിത്രങ്ങള്‍ പങ്കുവെച്ചാണ് വിദേശത്തിരുന്ന് വധഗൂഢാലോചന ഏകോപിപ്പിച്ചതെന്ന് വ്യക്തമായതോടെയാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണത്തിലേക്ക് കടന്നത്.
2025 ഡിസംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊച്ചി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന മുഹമ്മദാലിയുടെ കാര്‍ തിരുമിറ്റക്കോട്ടുവെച്ച് തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഘം, തോക്കുചൂണ്ടി ഇയാളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് കോതകുറുശ്ശിയിലെ ആളൊഴിഞ്ഞ വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ച് 70 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. അക്രമികള്‍ മദ്യലഹരിയില്‍ ഉറങ്ങിയ സമയം തടവില്‍ നിന്ന് രക്ഷപ്പെട്ട വ്യവസായിയെ പിന്നീട് നാട്ടുകാരും പോലീസും ചേര്‍ന്നാണ് ആശുപത്രിയിലാക്കിയത്.
കേസില്‍ ഇതുവരെ 22 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കോഴിക്കോട്ടുവെച്ച് പോലീസിനുനേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെയും സാഹസികമായാണ് അന്വേഷണസംഘം പിടികൂടിയത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പോലീസ് വേഗത്തിലാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
