തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളിൽ ആദ്യ ലക്ഷ്യത്തിൽ റെക്കോർഡ് നേട്ടവുമായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ്.
അരലക്ഷം മുൻഗണന റേഷൻകാർഡുകൾ നൽകുന്ന പദ്ധതിയാണു റെക്കോഡ് ലക്ഷ്യം നേടിയത്. അരലക്ഷം കാർഡുകൾ നൽകാനാണു ലക്ഷ്യമിട്ടതെങ്കിലും 73,024 അപേക്ഷകൾ അംഗീകരിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. 76,338 അപേക്ഷകളാണു ലഭിച്ചത്.
അതിൽ 1353 അപേക്ഷകൾ മതിയായ രേഖകൾ ഹാജരാക്കാൻ തിരിച്ചുനൽകി. 2011 എണ്ണം നിരസിച്ചു. പുതിയ 73,024 മുൻഗണനാ കാർഡുകാർക്കും അടുത്തമാസം മൂന്ന് മുതൽ സൗജന്യ റേഷൻ നൽകിത്തുടങ്ങും. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു.
4068 കിലോലിറ്റർ മണ്ണെണ്ണ അനുവദിച്ചിട്ടുണ്ട്. അടുത്തമാസം ഒന്നാം തിയതിമുതൽ എല്ലാ റേഷൻ കടകളിലും മണ്ണെണ്ണ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദ്ദേശം നൽകി. റേഷൻ വാതിൽപ്പടി ലോറിക്കാരുമായി കരാർ പുതുക്കൽ പരിഗണനയിലുണ്ട്. അവർക്കു നൽകാനുള്ള കുടിശിക വൈകാതെ തീർക്കും. സെപ്റ്റംബറിൽ പുതിയ ടെണ്ടർ ആലോചിക്കും.
വിതരണത്തിനായി സ്‌പെഷ്യൽ അരി അടുത്തമാസം പത്തിനകം റേഷൻ കടകളിലേയ്ക്ക് നൽകും. ഓണക്കാലത്ത് സുഗമമായി പൊതുവിതരണം ഉറപ്പാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. ഉദ്യോഗസ്ഥർ ഇക്കാലത്ത് അവധിയെടുക്കാതെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
