ആലപ്പുഴ: ന്യൂനപക്ഷ മതവിഭാഗങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി മതം പറഞ്ഞ് സംഘടിച്ച് അധികാരത്തിന്റെ അകത്തളങ്ങളിൽ കയറിക്കൂടിയവരാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗത്തിന്റെ മുഖമാസികയായ യോഗനാദത്തിലൂടെയാണ് അദ്ദേഹത്തിന്റെ രൂക്ഷ വിമർശനം.
അധികാര പങ്കാളിത്തം ഔദാര്യമല്ല എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളി ആരോപണങ്ങൾ ഉന്നയിക്കുന്നത്. മുസ്‌ലിം ലീഗ് അധികാരത്തിൽ കടന്നുകയറി ലഭിക്കാവുന്നതെല്ലാം സ്വന്തമാക്കിയെന്നും ലഭിച്ചതൊന്നും പോരാ എന്ന നിലപാടാണ് അവരുടേതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ 10 വർഷമായി അധികാരത്തിലില്ലാത്തതിനാൽ, അടുത്ത തവണ അധികാരത്തിൽ വന്നാൽ ആ കാലയളവിലെ കുറവ് കൂടി നികത്തുന്ന തരത്തിൽ എല്ലാം സ്വന്തമാക്കാൻ ലീഗ് ശ്രമിക്കുമെന്നും അദ്ദേഹം മുഖപ്രസംഗത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലം ഒഴിച്ചുനിര്‍ത്തിയാല്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളെല്ലാം സംസ്ഥാനത്തെ ഭൂരിപക്ഷ ജനവിഭാഗത്തിന്, പ്രത്യേകിച്ച് ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് നഷ്ടക്കച്ചവടമായിരുന്നു.
ന്യൂനപക്ഷ മതവിഭാഗങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി മതം പറഞ്ഞു തന്നെ സംഘടിപ്പിച്ച് അധികാരത്തിന്റെ അകത്തളങ്ങളില്‍ കയറിക്കൂടിയവരാണ്. മുസ്‌ലിം, ക്രൈസ്തവ സമുദായങ്ങള്‍ അവരുടെ സ്വന്തം പാര്‍ട്ടികളുണ്ടാക്കി എംഎല്‍എമാരെയും എംപിമാരെയും മന്ത്രിമാരെയും സൃഷ്ടിച്ച് അധികാരക്കസേരകളില്‍ അടയിരിക്കുന്നു. ഈ പാര്‍ട്ടികള്‍ പിളര്‍ന്ന് പുതിയ കക്ഷികള്‍ രൂപപ്പെടുന്നതിനനുസരിച്ച് കൂടുതല്‍ കൂടുതല്‍ അധികാര പദവികളും സ്ഥാനമാനങ്ങളും അവര്‍ പിടിച്ചെടുക്കുകയാണ് പതിവ്. അര്‍ഹതപ്പെട്ടതും അതിലപ്പുറവും ലഭിച്ചിട്ടും മുറുമുറുപ്പ് മാറാത്തവരാണ് ഇവരിലേറെയും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഈഴവ സമുദായത്തില്‍ നിന്ന് ഒരു എംഎല്‍എ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കെപിസിസി പ്രസിഡന്റ് ഈഴവനായിട്ട് കൂടി അത്തരമൊരു ദുരവസ്ഥയുണ്ടായെന്നും മുഖപ്രസംഗത്തിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
