ആലപ്പുഴ: കണ്ണൂരിൽ കെഎസ് യു (KSU) പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റെന്ന പരാതിയിൽ രൂക്ഷമായ പരിഹാസവും വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
മന്ത്രിക്ക് പരിക്കേറ്റിട്ടുണ്ടെങ്കിൽ അത് മർദ്ദിച്ച പൊലീസുകാർ കാരണമാകുമെന്നും കെഎസ് യു പ്രവർത്തകർ ആരെയും മർദ്ദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. "വീണാ ജോർജ് ഇത്ര വലിയ നടിയാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. എം.വി ഗോവിന്ദനും വീണാ ജോർജും തമ്മിൽ അഭിനയ മത്സരമാണ് നടക്കുന്നത്," ചെന്നിത്തല പരിഹസിച്ചു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ ഡാറ്റാ മോഷണം പുറത്തുകൊണ്ടുവരുന്നതിനെതിരെ ശ്രദ്ധ തിരിക്കാനുള്ള അഭ്യാസമാണ് ഇപ്പോൾ നടക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോഴുള്ള വെപ്രാളമാണിത്. മുഖ്യമന്ത്രി പിആർ ഏജൻസികളുടെ തടവറയിലാണ്.
സിനിമകളിലും സീരിയലുകളിലും ചായ കുടിക്കുന്ന ഗ്ലാസിൽ പോലും പിആർ വർക്ക് നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. പരസ്യം കാരണം കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്ക് നേരെ ആക്രമണം നടന്നെന്ന പരാതിയിൽ തെളിവില്ലെന്ന് റെയിൽവേ സംരക്ഷണ സേന (RPF) വ്യക്തമാക്കി. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് അത്തരമൊരു ആക്രമണം നടന്നതായി കണ്ടെത്താനായിട്ടില്ല. മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് പാരിതോഷികം നൽകുമെന്ന് കെഎസ് യുവും വെല്ലുവിളിച്ചു. നിലവിൽ പരിക്കേറ്റ മന്ത്രി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
