തിരുവനന്തപുരം: ഇത്രയും ദിവസം പറഞ്ഞത് മുഖ്യമന്ത്രി ഇപ്പോൾ മാറ്റിപ്പിടിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് 40 ദിവസവും മുസ്ലീം മതന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടുന്നതിന് വേണ്ടി സി.എ.എ മാത്രം മുഖ്യമന്ത്രി ആവർത്തിച്ചുകൊണ്ടിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
ഫലം വന്നപ്പോൾ മാറ്റിപ്പിടിക്കുകയാണ്. അത്രയും കാലം ന്യൂനപക്ഷ വർഗീയത പ്രോത്സാഹിപ്പിച്ച് വോട്ട് കിട്ടുന്നതിന് വേണ്ടി ശ്രമം നടത്തിയ മുഖ്യമന്ത്രി ഇപ്പോൾ ഭൂരിപക്ഷ വർഗീയതയെ താലോലിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിന് വേണ്ടി എന്തിനാണ് മുസ്ലീംലീഗിന്റെ മെക്കിട്ട് കയറുന്നത്.
എസ്.ഡി.പി.ഐ പിന്തുണ പ്രഖ്യാപിച്ചപ്പോൾ ധീരമായ തീരുമാനമാണ് യു.ഡി.എഫ് പ്രഖ്യപിച്ചത്. ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെയും യു.ഡി.എഫ് ഒരു പോലെ എതിർക്കും. അതുകൊണ്ട് കേരള രാഷ്ട്രീയത്തിന്റെ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു കക്ഷി പിന്തുണ പ്രഖ്യാപിച്ചപ്പോൾ അതു വേണ്ടെന്നു പറയാൻ ഞങ്ങൾ തീരുമാനം എടുത്തു.
മൂന്ന് പതിറ്റാണ്ടോളം ജമാഅത്ത് ഇസ്ലാമിയും വെൽഫെയർ പാർട്ടിയും സി.പി.എമ്മിനൊപ്പമായിരുന്നു. അപ്പോൾ അവർ മതേതര വാദിയായിരുന്നു. 2019 ൽ ദേശീയതലത്തിലെ സാഹചര്യം പരിഗണിച്ച് അവർ യു.ഡി.എഫിന് അനുകൂലമായി തീരുമാനം എടുത്തു. അന്നു മുതൽ അവർ വർഗീയവാദികളായി. ഞാൻ മത്സരിച്ച ആറ് തിരഞ്ഞെടുപ്പുകളിൽ അഞ്ചിലും ജമാ അത്ത് ഇസ്ലാമി എൽ.ഡി.എഫിനാണ് പിന്തുണ പ്രഖ്യാപിച്ചത്. പിന്തുണ പിൻവലിച്ചതോടെ അവർ വർഗീയവാദികളായി. സി.പി.എമ്മല്ല വർഗീയതയുടെ അളവുകോൽ നിശ്ചയിക്കുന്നത്. വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടാണ് യു.ഡി.എഫിന്റേത്. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകളെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. ലീഗിനെ ആക്രമിച്ച് പുതിയ പോർമുഖം തുറക്കാനുള്ള തന്ത്രവും കൗശലവുമാണ് സി.പി.എം വീണ്ടും നടത്തുന്നത്. ഇതുവരെ ഉണ്ടാകാത്ത ആഘാതമാണ് സി.പി.എമ്മിന് പാർലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായത്. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കേരള കോൺഗ്രസിന്റെയും ജില്ലാ യോഗങ്ങളിൽ ഇത്രയും കാലം കേരളത്തിലെ പ്രതിപക്ഷം നിയമസഭയിക്കകത്തും പുറത്തും പറഞ്ഞിരുന്ന അതേ കാര്യങ്ങൾ പാർട്ടി പ്രവർത്തകർ നേതാക്കളുടെ മുഖത്ത് നോക്കി ചോദിക്കുകയാണ്. നിങ്ങളുടെ മുൻഗണന എന്താണ്? എന്തുകൊണ്ട് പെൻഷൻ നൽകിയില്ല? എന്തുകൊണ്ടാണ് പാവങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല? നിങ്ങൾ എന്തുകൊണ്ട് അഴിമതി കാട്ടുന്നു? ഞങ്ങൾ ചോദിച്ച ഈ ചോദ്യങ്ങളാണ് എൽ.ഡി.എഫ് പ്രവർത്തകരും താഴെത്തട്ടിലെ നേതാക്കളും ചോദിക്കുന്നത്. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങൾക്ക് അവർ അടിവരയിടുകയാണ്. യാഥാർത്ഥ്യം മനസിലാക്കി, തെറ്റ് തിരുത്തുമെന്ന് പറഞ്ഞവർ തെറ്റുകളിൽ നിന്നും തെറ്റുകളിലേക്ക് കൂപ്പുകുത്തുകയാണ്.
യു.ഡി.എഫ് യോഗവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്ക് വിഷമം ഉണ്ടായെന്ന് വാർത്ത കണ്ടു. അദ്ദേഹം വിരുന്ന് ബഹിഷ്‌ക്കരിച്ചുവെന്നും വാർത്തയുണ്ടായിരുന്നു. ഞാൻ ഇന്ന് അദ്ദേഹത്തിന്റെ വീട്ടിൽ പോയി ബ്രേക്ക്ഫാസ്റ്റ് കഴിച്ചാണ് ഇങ്ങോട്ടു വന്നത്. ഞങ്ങളൊക്കെ തമ്മിൽ സഹോദര ബന്ധവും ഹൃദയ ബന്ധവുമാണുള്ളത്. ഒരു അഭിപ്രായ വ്യത്യാസവും നേതാക്കൾ തമ്മിൽ ഉണ്ടാകാൻ പാടില്ലെന്നതാണ് കെ.പി.സി.സിയുടെ തീരുമാനം. അഭിപ്രായങ്ങൾ ഉണ്ടാകും. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകില്ല. സി.പി.എം പോലെയല്ല കോൺഗ്രസ്. ഞാൻ ഏതെങ്കിലും കാര്യം പറഞ്ഞാൽ എല്ലാവരും ചേർന്ന് കയ്യടിക്കില്ല. അത് ചർച്ച ചെയ്ത് ഒന്നിച്ചൊരു തീരുമാനം എടുക്കും.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലോ കോൺഗ്രസിലോ ഒരു അപസ്വരം പോലും ഉണ്ടായില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പോളിങ് വരെ ഭംഗിയായി ഞങ്ങൾ കൊണ്ടു പോയി. അതിനേക്കാൾ ഐക്യത്തോടെയാകും ഒന്നിച്ചു പോകുന്നത്. എന്തെങ്കിലും തെറ്റ് പറ്റിയാൽ അങ്ങോട്ടു പോയി ക്ഷമ ചോദിക്കും. മുതിർന്ന നേതാക്കളുടെ മനസ് ഒരു കാരണവശാലും വിഷമിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്