കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണൻ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് സംരക്ഷണം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. പാർട്ടി നടപടിക്ക് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നിൽ സിപിഐഎം പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് നിരന്തരമായി ഭീഷണി സന്ദേശങ്ങൾ ലഭിച്ചതോടെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഇതിനിടയിൽ, വി. കുഞ്ഞികൃഷ്ണൻ രചിച്ച പുസ്തകത്തിലെ ഉള്ളടക്കങ്ങളും പുറത്തുവന്നു. സിപിഐഎം നേതൃത്വത്തെ കടുത്ത ഭാഷയിൽ വിമർശിക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോജനഭോക്താക്കളായി പാർട്ടി നേതാക്കൾ മാറിയെന്നും, സംഘടനാ തത്വങ്ങളെ ദുരുപയോഗം ചെയ്ത് അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നതെന്നും പുസ്തകത്തിൽ ആരോപിക്കുന്നു.
പയ്യന്നൂർ എംഎൽഎ ടി. ഐ. മധുസൂദനെതിരെയും പുസ്തകത്തിൽ ശക്തമായ വിമർശനങ്ങളുണ്ട്. ബൂർഷ്വാ രാഷ്ട്രീയ നേതാവിന്റെ സമീപനമാണ് എംഎൽഎ പിന്തുടരുന്നതെന്നും, എതിർക്കുന്നവരോടുള്ള നിലപാട് കടുത്തതാണെന്നും പുസ്തകത്തിൽ പറയുന്നു. 16 അധ്യായങ്ങളും 96 പേജുകളുമുള്ള “നേതൃത്വത്തെ അണികൾ തിരുത്തണം” എന്ന പുസ്തകത്തിൽ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ഉൾപ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകളുടെ വിശദമായ കണക്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.
സിപിഐഎം സംസ്ഥാന നേതൃത്വം പാർട്ടിയെ ഒരു കമ്മ്യൂണിസ്റ്റ് സംഘടനയിൽ നിന്ന് സാധാരണ തെരഞ്ഞെടുപ്പ് പാർട്ടിയാക്കി മാറ്റിയെന്നും, നേതാക്കൾ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭാഗമായെന്നും പുസ്തകം ആരോപിക്കുന്നു. ഈ വിഷയങ്ങളെ ആഴത്തിൽ പഠിച്ചാൽ പ്രത്യേക പ്രബന്ധം പോലും തയ്യാറാക്കാനാകുമെന്ന് പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നു. പുസ്തകത്തിന്റെ പ്രകാശനം അടുത്ത ബുധനാഴ്ച പയ്യന്നൂരിൽ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
