കേരളത്തിലേക്ക് എത്തിയത് രണ്ട് ലക്ഷം കോടി; പ്രവാസി പണം അയക്കലില്‍ റെക്കോര്‍ഡ് വര്‍ധനവ്

MAY 30, 2025, 11:43 AM

കൊച്ചി:  ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രവാസികള്‍ ഒരു വര്‍ഷം നാട്ടിലേക്ക് അയക്കുന്ന പണം ആദ്യമായി രണ്ട് ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് കടന്നു. കേരളത്തിലെ ബാങ്കുകളിലെ എന്‍ആര്‍ഐ നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപയിലെത്തുകയും ചെയ്തിട്ടുണ്ട്.

പ്രവാസികളുടെ പണത്തിലുണ്ടായ വര്‍ധനവ് കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തുകയും ഗാര്‍ഹിക ഉപഭോഗവും ജനങ്ങളുടെ ചിലവഴിക്കല്‍ ശേഷി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലേക്കുള്ള പ്രവാസികളുടെ പണം അയക്കലില്‍ മികച്ച രീതിയിലുള്ള വര്‍ധനവും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയിലേക്ക് ആകെ പ്രവാസികള്‍ അയച്ച പണത്തിന്റെ 19.7 ശതമാനവും കേരളത്തിലേക്കാണ് എത്തിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം, ഇന്ത്യയിലേക്കുള്ള മൊത്തം വിദേശ റെമിറ്റന്‍സ് 118.7 ബില്യണ്‍ ഡോളറാണ്. അതായത് ഏകദേശം 10.14 ലക്ഷം കോടി രൂപ. ഇതില്‍ കേരളത്തിന്റെ വിഹിതം 23.99 ബില്യണ്‍ ഡോളറാണ് (ഏകദേശം രണ്ട് ലക്ഷം കോടി രൂപ). ശരാശരി പ്രതിമാസം 16665 കോടി രൂപവെച്ച് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്നു.

ലോക ബാങ്കിന്റെ 2024 ലെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ 129 ബില്യണ്‍ ഡോളര്‍ റെമിറ്റന്‍സ് സ്വീകരിച്ച് ആഗോള റാങ്കിങില്‍ ഒന്നാമതുമെത്തി. പരമ്പരാഗതമായി തന്നെ കേരളം ഇന്ത്യയിലേക്കുള്ള വിദേശ പണം വരലിന്റെ പ്രധാന മേഖലയാണ്. കോവിഡ് കാലത്ത് മാത്രമാണ് ഇതില്‍ (10 ശതമാനം) വലിയ ഇടിവ് നേരിട്ടത്. അന്ന് 35 ശതമാനം വിഹിതവും നേടിയത് മഹാരാഷ്ട്രയായിരുന്നു. എന്നാല്‍ കോവിഡ് കാലത്തിന് ശേഷം കേരളത്തിന്റെ വിഹിതം കൂടുകയും മഹാരാഷ്ട്രയുടെ വിഹിതം കുറയുകയും ചെയ്തു. കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ വിഹിതം ആകെ തുകയുടെ 10.4 ശതമാനമാണെന്നും കണക്കുകള്‍ പറയുന്നു.

കേരളത്തിലേക്കുള്ള പ്രവാസി പണം അയക്കലിന്റെ വര്‍ധനയ്ക്ക് പ്രധാന കാരണം വിദേശത്തേക്കുള്ള മലയാളികളുടെ കുടിയേറ്റം വര്‍ധിച്ചതും പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളായ അമേരിക്ക, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള നൈപുണ്യമുള്ള തൊഴിലാളികളുടെ കുടിയേറ്റവുമാണ്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന വരുമാനം റെമിറ്റന്‍സിന്റെ മൂല്യം വര്‍ധിപ്പിച്ചു. രൂപയുടെ മൂല്യത്തിലുണ്ടായ തിരിച്ചടിയും പ്രധാന കാരണമാണ്.

അതേസമയം ഗള്‍ഫ് തന്നെയാണ് വിദേശ പണത്തില്‍ ഒന്നാം സ്ഥാനത്ത് നിലനില്‍ക്കുന്നത്. സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് 2025 മാര്‍ച്ച് വരെ കേരളത്തിലെ ബാങ്കുകളിലെ എന്‍ ആര്‍ ഐ നിക്ഷേപം 2,93,622 കോടി രൂപയായിരുന്നു. ഇപ്പോള്‍ അത് മൂന്ന് ലക്ഷം കോടി രൂപയായി കവിഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam