തിരുവനന്തപുരം: സമഗ്ര ശിക്ഷ കേരള (എസ്എസ്‌കെ)യിലെ വിവിധ അക്കാദമിക് തസ്തികകളിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ വെട്ടിച്ചുരുക്കിയതിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത്. ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലുള്ള തസ്തികകളിലേക്ക് യോഗ്യത കുറഞ്ഞവരെയും അപേക്ഷിക്കാൻ അനുവദിച്ചതാണ് പ്രതിഷേധത്തിന് കാരണം.
സംസ്ഥാന, ജില്ലാ, പ്രോജക്ട് ഓഫീസുകളിലേക്കും ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലേക്കുമുള്ള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, ജില്ലാ പ്രോജക്ട് കോർഡിനേറ്റർ, ജില്ലാ പ്രോഗ്രാം ഓഫീസർ, ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ, ബി.ആർ.സി ട്രെയിനർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഈ മാസം മൂന്നിനാണ് വിജ്ഞാപനം പുറത്തിറക്കിയത്.
ഈ മാസം 20 വരെ അപേക്ഷ സമർപ്പിക്കാമെന്നിരിക്കെ, അപേക്ഷാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കുകയായിരുന്നു.
എസ്എസ്‌കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ശുപാർശയെ തുടർന്നാണ് ജില്ലാ പ്രോജക്ട് കോർഡിനേറ്റർ, ജില്ലാ പ്രോഗ്രാം ഓഫീസർ, ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ, ബി.ആർ.സി ട്രെയിനർ എന്നീ തസ്തികകളിലെ യോഗ്യതാ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയത്.
എന്നാൽ, സ്വന്തക്കാരെ നിയമിക്കാൻ വേണ്ടിയാണ് യോഗ്യതാ മാനദണ്ഡങ്ങൾ ഇളവ് ചെയ്തതെന്നാണ് അധ്യാപക സംഘടനകളുടെ ആരോപണം. ഹയർ സെക്കൻഡറി അധ്യാപകർ ഉൾപ്പെടെയുള്ളവർക്ക് പരിശീലനം നൽകേണ്ട തസ്തികകളായതിനാൽ, മുൻപ് നിശ്ചയിച്ചിരുന്ന യോഗ്യതാ മാനദണ്ഡങ്ങൾ തന്നെ നിലനിർത്തണമെന്ന് അവർ ആവശ്യപ്പെട്ടു.
അതേസമയം, നിലവിലെ ഉയർന്ന യോഗ്യതാ മാനദണ്ഡങ്ങൾ കാരണം ആവശ്യത്തിന് അപേക്ഷകരെ ലഭിക്കാത്തതിനാലാണ് ഇളവ് നൽകേണ്ടി വന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
