കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് 'ഇൻസ്റ്റാ പേ' (Insta Pay) എന്ന ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തു. പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് നിതിനെ ആപ്പ് അധികൃതർ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. നിതിൻ്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളിലൊന്ന് ലോൺ ആപ്പ് വഴിയുള്ള സമ്മർദ്ദമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം.
അതേസമയം, കോളേജ് അധികൃതരിൽ നിന്നുള്ള പീഡനമാണ് നിതിൻ്റെ മരണത്തിന് പ്രധാന കാരണമെന്നാരോപിച്ച് വിദ്യാർത്ഥികൾ നടത്തുന്ന അനിശ്ചിതകാല സമരം തുടരുകയാണ്. ആരോപണവിധേയരായ അധ്യാപകരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കും.
വിവാദമായ ഡോ. എം.കെ. റാമിനെ പുറത്താക്കാൻ തീരുമാനമായതായി സൂചനയുണ്ടെങ്കിലും മാനേജ്മെന്റ് ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല. നിലവിൽ പ്രതികളായ അധ്യാപകർ ഒളിവിലാണെന്നാണ് വിവരം.
സംഭവത്തിൽ ആരോഗ്യ സർവകലാശാലയുടെ അന്വേഷണ സമിതി ഇന്ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെത്തും. സമിതി അംഗങ്ങൾ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസമാണ് അവസാന വർഷ വിദ്യാർത്ഥിയായ നിതിൻ രാജിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനവും സാമ്പത്തിക പ്രയാസങ്ങളും ഒരുപോലെ നിതിനെ അലട്ടിയിരുന്നതായാണ് സഹപാഠികൾ നൽകുന്ന സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
