കോഴിക്കോട്: സിഎംആർഎൽ–എക്സാലോജിക് കേസിൽ ആരോപണവിധേയയായ വീണ തൈക്കണ്ടിക്ക് പങ്കാളിത്തമുള്ളതായി ഇഡി കണ്ടെത്തിയ ‘ലേക്കർ ഇന്ത്യ കോർപ്പറേഷൻ’ എന്ന കമ്പനിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. കമ്പനി ഷെൽ സ്ഥാപനമാണെന്ന സംശയത്തിൽ ഇഡി അന്വേഷണം തുടരുന്നതിനിടെ, മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് പന്തീരാങ്കാവിലെ കമ്പനിയുടെ വിലാസം കണ്ടെത്തിയത്.
പന്തീരാങ്കാവ് പൂളേങ്കരയിലെ ബൈത്തുല്‍ മുബാറക് ബിൽഡിങ്ങിന്റെ ഒന്നാം നിലയിലെ ഒരു മുറിയിലാണ് ‘ലേക്കർ ഇന്ത്യ’ എന്ന പേര് രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളക്കടലാസിൽ പേര് പ്രിന്റ് ചെയ്ത് പ്ലാസ്റ്റിക് കവറിനുള്ളിലാക്കി ചുവരിൽ പതിച്ച നിലയിലാണ് ബോർഡ്. കമ്പനിയുടെ വിശദമായ വിലാസത്തിനൊപ്പം ജിഎസ്‌ടി നമ്പറും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
2023ൽ പ്രവർത്തനം ആരംഭിച്ച കമ്പനിയാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. എന്നാൽ കെട്ടിടത്തിലെ സ്ഥാപനത്തിന്റെ പേരും ബോർഡും പരിശോധിക്കുമ്പോൾ അടുത്തിടെയാണ് ഇത് സ്ഥാപിച്ചതെന്ന പ്രതീതിയാണ് ഉണ്ടാകുന്നത്. കെട്ടിടത്തിന് കൃത്യമായി വാടക ലഭിക്കുന്നുണ്ടെന്ന് ഉടമ വ്യക്തമാക്കിയെങ്കിലും ഇവിടെ യഥാർഥത്തിൽ ഓഫീസ് പ്രവർത്തിച്ചിരുന്നോ എന്നതിൽ കൂടുതൽ പരിശോധന ആവശ്യമാണ്.
‘ലേക്കർ ഇന്ത്യ’ എന്ന പേരിലുള്ള കമ്പനി ഇവിടെ പ്രവർത്തിച്ചിരുന്നതായി അറിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. നേരത്തെ ഈ കെട്ടിടത്തിൽ സൂപ്പർമാർക്കറ്റ് പ്രവർത്തിച്ചിരുന്നുവെന്നും പിന്നീട് മുറി തുറന്ന് മറ്റൊരു സ്ഥാപനം പ്രവർത്തിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
സ്ഥാപനം ആരുടേതാണെന്നതിനെക്കുറിച്ചും പ്രദേശവാസികൾക്ക് വ്യക്തമായ വിവരമില്ല. ദീർഘകാലമായി മുറി അടഞ്ഞുകിടക്കുകയായിരുന്നുവെന്നും നാട്ടുകാർ വ്യക്തമാക്കി. കമ്പനിയുടെ പ്രവർത്തനം, വിലാസം, ഉടമസ്ഥാവകാശം എന്നിവ സംബന്ധിച്ച് കൂടുതൽ പരിശോധന ആവശ്യമായ സാഹചര്യത്തിലാണ് ഇഡിയുടെ അന്വേഷണം തുടരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
