തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ ദില്ലിയിലേക്ക് പോയപ്പോൾ താൻ പങ്കെടുക്കാത്തതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി കൗൺസിലർ ആർ ശ്രീലേഖ. യാത്ര ഒഴിവാക്കിയതിനെ അനാവശ്യമായി വിവാദമാക്കേണ്ടതില്ലെന്ന് അവർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി നേടിയ ചരിത്രവിജയത്തിന് പിന്നാലെയാണ് ദില്ലിയിൽ നിന്ന് കൂടിക്കാഴ്ചയ്ക്ക് ക്ഷണം ലഭിച്ചതെന്ന് ശ്രീലേഖ പറഞ്ഞു. കേരള എക്സ്പ്രസിൽ യാത്ര ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും, തന്റെ പ്രായത്തിൽ ദീർഘയാത്ര ബുദ്ധിമുട്ടാണെന്ന് അവർ വ്യക്തമാക്കി. വിമാനം ഒരുക്കാമെന്ന നിർദ്ദേശവും ഉണ്ടായിരുന്നെങ്കിലും, അനാവശ്യ ചെലവ് ഒഴിവാക്കണമെന്ന നിലപാടിലാണ് താൻ നിന്നതെന്നും അവർ പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങളും യാത്ര ഒഴിവാക്കാൻ കാരണമായതായി ശ്രീലേഖ കൂട്ടിച്ചേർത്തു. 94 വയസുള്ള അമ്മയെ നോക്കേണ്ട ഉത്തരവാദിത്തവും, വീട്ടുജോലിക്കാരിയുടെ അഭാവവും കാരണം ദിവസങ്ങളോളം മാറിനിൽക്കാൻ കഴിയില്ലെന്നായിരുന്നു വിശദീകരണം. യാത്രയിൽ പങ്കെടുക്കാത്തത് പ്രതിഷേധം കൊണ്ടോ ആരോടും വ്യക്തിപരമായ അനിഷ്ടം കൊണ്ടോ അല്ലെന്നും അവർ വ്യക്തമാക്കി.
ഇതിനൊപ്പം, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ശ്രീലേഖ അറിയിച്ചു. നിലവിലെ വിജയത്തിന് ശേഷം അടുത്ത അഞ്ച് വർഷം മറ്റൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം ഇല്ലെന്നാണ് അവർ വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
