തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. അലോഷ്യസ് സന്ദർശനാനുമതി തേടിയ ദിവസം മുഖ്യമന്ത്രി തിരക്കിലായിരുന്നുവെന്നും, ഇന്നലെ കൊച്ചിയിൽ കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും അത് നടക്കാനായില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
സന്ദർശനാനുമതി നിഷേധിച്ചെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതിൽ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടെന്നും ഓഫീസ് അറിയിച്ചു.
കെഎസ്‌യുവിനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിൽ പ്രതിഷേധം അറിയിക്കാനായിരുന്നു അലോഷ്യസ് സേവ്യർ കൂടിക്കാഴ്ച തേടിയത്. കൂടിക്കാഴ്ച നടക്കാതിരുന്നതിനെ തുടർന്ന് കോൺഗ്രസിനുള്ളിൽ തന്നെ വിമർശനം ഉയർന്നിരുന്നു. ജിന്റോ ജോണും വി.ആർ. അനൂപും ഉൾപ്പെടെയുള്ള നേതാക്കൾ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രംഗത്തെത്തി.
മുഖ്യമന്ത്രിയെ കാണാൻ എല്ലാവർക്കും അവകാശമുണ്ടെന്നും, ഹിന്ദു ഐക്യവേദി നേതാക്കൾക്ക് സമയം നൽകിയ മുഖ്യമന്ത്രി സ്വന്തം പാർട്ടിക്കാർക്ക് അവസരം നിഷേധിച്ചുവെന്നുമായിരുന്നു വിമർശനം. പ്ലീഡർ നിയമനം സംബന്ധിച്ച കെഎസ്‌യുവിന്റെ ആശങ്ക ന്യായമാണെന്നും കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടു.
ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ, "തിരുവനന്തപുരത്തെ കെഎസ്‌യുവാണോ പ്ലീഡറെ നിയമിക്കുന്നത്?" എന്ന പരാമർശം നടത്തിയത്. ഇതിനെതിരെ തുറന്നടിച്ച അലോഷ്യസ് സേവ്യർ, പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട ആശങ്ക ഉയർത്തിയതിൽ തെറ്റില്ലെന്നും, പ്രവർത്തകരുടെ വികാരമാണ് താൻ അറിയിക്കുന്നതെന്നും പ്രതികരിച്ചു.
തുടർന്ന് ഫേസ്ബുക്കിലൂടെയും അലോഷ്യസ് പ്രതികരിച്ചു. "നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ഒരു കൂട്ടം ധിക്കാരികൾ" എന്ന കുറിപ്പിനൊപ്പമാണ് അദ്ദേഹം വിരൽ ചൂണ്ടുന്ന ചിത്രം പങ്കുവെച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
