കോഴിക്കോട്: അപ്രതീക്ഷിത പൊട്ടിത്തെറിയില്‍ അമ്പരരെന്നെങ്കിലും പെട്ടെന്ന് തന്നെ അതിജീവനത്തിലേക്ക് വഴിമാറുന്ന കാഴ്ചയായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളജില്‍. സ്വന്തം ജീവന്‍ പോലും പരിഗണിക്കാതെ ജീവനക്കാര്‍ രോഗികളെ മാറ്റാന്‍ തുടങ്ങിയതോടെ മെഡിക്കല്‍ കോളജ് ഇതുവരെ കാണാത്ത രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.
മെഡിക്കല്‍ കോളജില്‍ സംഭവിച്ചത് യുപിഎസ് റൂമിലെ ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിന് ശേഷമേ കാര്യങ്ങള്‍ സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി. കെട്ടിടം പൂര്‍ണമായും പൊലീസ് സീല്‍ ചെയ്തു. സംഭവത്തില്‍ വിവിധ തലത്തിലുള്ള വിശദ അന്വേഷണങ്ങള്‍ ഇന്ന് നടക്കും.
മൂന്ന് മണിക്കൂറോളം നീണ്ട രക്ഷാ ദൗത്യത്തില്‍ ആശുപത്രി ജീവനക്കാര്‍, പൊലീസ്, അഗ്‌നിരക്ഷാ സേന, ആരോഗ്യവകുപ്പ്, ജില്ലാ ഭരണകൂടം, ആംബുലന്‍സ്, ജനപ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങി എല്ലാ സംവിധാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചു. ഇടുങ്ങിയ വഴികളും മതിയായ സുരക്ഷാ സംവിധാനവും ഇല്ലാത്ത മെഡിക്കല്‍ കോളജിലെ പൊട്ടിത്തെറി വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
പുക പടര്‍ന്നതോടെ രോഗികള്‍ക്കൊപ്പം ഉണ്ടായിരുന്ന ബന്ധുക്കളോട് മുഴുവന്‍ പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ട ജീവനക്കാര്‍ ഓരോ രോഗിയെയും ശ്രദ്ധയോടെ പുറത്തിറക്കി. അപ്പോഴേക്കും പൊലീസും അഗ്‌നിരക്ഷാ സേനയും എത്തിയിരുന്നു. നഗരത്തിലെ ആശുപത്രികളില്‍ ഐസിയു അടക്കമുള്ള സംവിധാനങ്ങള്‍ അടിയന്തരമായി ഒരുക്കി. ഇതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന നൂറു കണക്കിന് ആംബുലന്‍സുകള്‍ മെഡിക്കല്‍ കോളജിലേക്ക് പാഞ്ഞെത്തി. ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഓരോരുത്തരെയായി ആംബുലന്‍സില്‍ കയറ്റി മറ്റ് ആശുപത്രികളിലേക്കു മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്