തിരുവനന്തപുരം: തൊണ്ടിമുതലോടെ പിടിക്കപ്പെട്ട കള്ളൻ സിമ്പതി കിട്ടാൻ വേണ്ടി പറയുന്നത് പോലെയാണെന്ന് മാസപ്പടി കേസിലെ പി.എ. മുഹമ്മദ് റിയാസിന്റെ ഇന്നത്തെ പ്രതികരണമെന്ന് കോൺഗ്രസ് നേതാവും എം.എൽ.എയുമായ മാത്യു കുഴൽനാടൻ.
മാധ്യമങ്ങൾക്ക് മുന്നിൽ റിയാസ് നടത്തിയ വിശദീകരണങ്ങൾ തികച്ചും വാസ്തവവിരുദ്ധവും ഇരട്ടത്താപ്പ് നിറഞ്ഞതുമാണെന്ന് തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും സി.എം.ആർ.എൽ (CMRL) കമ്പനിയും തമ്മിൽ നടന്നത് പൂർണ്ണമായും നിയമപരമായ ഇടപാടാണെന്നും സേവനമൊന്നും ലഭിച്ചില്ലെന്ന് കമ്പനി പ്രതിനിധികൾ മൊഴി നൽകിയിട്ടില്ലെന്നുമുള്ള റിയാസിന്റെ വാദങ്ങളെ മാത്യു കുഴൽനാടൻ രൂക്ഷമായ ഭാഷയിൽ ചോദ്യം ചെയ്തു.
വീണ വിജയൻ യാതൊരുവിധ സേവനവും നൽകിയിട്ടില്ലെന്ന് കരിമണൽ കമ്പനി ഉടമ ശശിഭൂഷൺ കർത്താ ഇ.ഡിക്ക് നൽകിയ മൊഴി വീണ്ടും പരിശോധിക്കാൻ റിയാസ് തയാറാണോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
കേസുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ഏറ്റവും നിർണായകമായ ചോദ്യങ്ങൾക്ക് റിയാസ് ഇനിയും വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്ന് മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി.
അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തിയ കോടിക്കണക്കിന് രൂപ വീണ വിജയൻ മറ്റാർക്കെങ്കിലും കൈമാറുകയോ വിദേശത്തേക്ക് കടത്തുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ പരസ്യമായ വ്യക്തത വരുത്താൻ റിയാസും സി.പി.എം നേതൃത്വവും തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
