തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനയ്ക്ക് വഴി തുറന്ന് സർക്കാർ. മദ്യകമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് ‘ലോ ആൽക്കഹോളിക് ബെവറേജസ്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന മദ്യങ്ങൾക്ക് പുതിയ നികുതി ഘടന ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതോടെ കേരളത്തിലേക്ക് വീര്യം കുറഞ്ഞ മദ്യം എത്താനുള്ള സാധ്യത ശക്തമായി.
പുതിയ നികുതി ഘടന പ്രകാരം 0.5 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ വീര്യമുള്ള മദ്യങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുക.
നികുതി നിരക്ക് ഇങ്ങനെ:
0.5% മുതൽ 10% വരെ വീര്യമുള്ള മദ്യങ്ങൾക്ക് – 120% നികുതി
10% മുതൽ 20% വരെ വീര്യമുള്ള മദ്യങ്ങൾക്ക് – 175% നികുതി
എൽഡിഎഫ് സർക്കാർ ചർച്ച ചെയ്തെങ്കിലും പദ്ധതി ഉപേക്ഷിച്ചു
മുൻ എൽഡിഎഫ് സർക്കാർ കാലത്തും കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കുന്നതും വിൽക്കുന്നതും സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. എന്നാൽ പിന്നീട് ആ പദ്ധതി മുന്നോട്ട് കൊണ്ടുപോയില്ല. ഇപ്പോൾ അതേ ആശയം യുഡിഎഫ് സർക്കാർ ബജറ്റിലൂടെ നടപ്പിലാക്കാനുള്ള നീക്കമാണ് നടത്തുന്നത്.
2022-23 അബ്കാരി നയം പ്രകാരം കഴിഞ്ഞ സർക്കാർ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനയ്ക്ക് അനുമതി നൽകുന്ന തരത്തിൽ ചട്ടഭേദഗതി നടത്തിയിരുന്നു. എന്നാൽ അതിനാവശ്യമായ വ്യത്യസ്ത നികുതി ഘടന പ്രഖ്യാപിച്ചിരുന്നില്ല.
അതിനാൽ, വീര്യം കുറഞ്ഞ മദ്യങ്ങൾക്കും 42.86 ശതമാനം വീര്യമുള്ള സാധാരണ മദ്യങ്ങൾക്ക് ബാധകമായ അതേ നികുതിയാണ് ബാധകമായിരുന്നത്. ഇതാണ് കമ്പനികൾ കേരളത്തിൽ ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാതിരുന്നതിനുള്ള പ്രധാന കാരണം.
പ്രമുഖ മദ്യകമ്പനികൾ നേരത്തെ തന്നെ വീര്യം കുറഞ്ഞ മദ്യങ്ങൾക്ക് പ്രത്യേക നികുതി ഘടന വേണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ വരുമാനനഷ്ടം ഉണ്ടാകുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി മുൻ സർക്കാർ അത് അംഗീകരിച്ചിരുന്നില്ല. ഇപ്പോഴാകട്ടെ ആ ആവശ്യമാണ് പുതിയ ബജറ്റിലൂടെ സർക്കാർ അംഗീകരിച്ചിരിക്കുന്നത്.
പുതിയ നികുതി ഘടന നിലവിൽ വന്നതോടെ കേരളത്തിൽ വൈൻ, സൈഡർ, റെഡി-ടു-ഡ്രിങ്ക്, മറ്റ് ലോ ആൽക്കഹോളിക് ഉൽപ്പന്നങ്ങൾ എന്നിവ കൂടുതൽ വ്യാപകമായി വിപണിയിലെത്താൻ സാധ്യതയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
