കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്‌യുവും തമ്മിലുള്ള വിവാദത്തിനിടെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറെതിരെ എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം. കൃഷ്ണലാൽ രംഗത്ത്. മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ ആസൂത്രിത നീക്കമാണെന്ന് ആരോപിച്ച് ഫേസ്ബുക്കിലൂടെയാണ് കൃഷ്ണലാലിന്റെ പ്രതികരണം.
"മുഖ്യമന്ത്രിക്കെതിരായ വിമർശനം ആസൂത്രിതം; പ്ലീഡർ നിയമനത്തിൽ തെറ്റില്ല" എന്ന നിലപാടാണ് കൃഷ്ണലാൽ മുന്നോട്ടുവച്ചത്.
സിപിഐഎമ്മിലെയും ബിജെപിയിലെയും മുൻ നേതാക്കളെ കോൺഗ്രസ് സ്ഥാനാർഥികളാക്കിയപ്പോൾ ആരും എതിർത്തില്ലെന്നും, ഇപ്പോൾ പ്ലീഡർ നിയമനത്തിന്റെ പേരിൽ വിവാദമുണ്ടാക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
മുൻകാല രാഷ്ട്രീയബന്ധം ഉപേക്ഷിച്ച് വർഷങ്ങളായി കോൺഗ്രസിന്റെ ആശയങ്ങൾ പിന്തുടരുന്നവരെയും ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൽ പ്രവർത്തിക്കുന്നവരെയും പ്ലീഡർമാരായി നിയമിക്കുന്നതിൽ തെറ്റില്ലെന്നും കൃഷ്ണലാൽ പറഞ്ഞു.
ഇടത് അനുഭാവികൾ പട്ടികയിൽ ഇടംപിടിച്ചെന്ന പരാതി ഉയർന്നപ്പോൾ അന്വേഷണം നടത്തി നിയമനം റദ്ദാക്കിയ നേതാവാണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർട്ടിക്കുള്ളിൽ പരാതി ഉന്നയിക്കാൻ സംവിധാനങ്ങളുള്ളപ്പോൾ ആദ്യം മാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും വിഷയം ഉയർത്തുന്നത് ആരെ തൃപ്തിപ്പെടുത്താനാണെന്നും കൃഷ്ണലാൽ ചോദിച്ചു.
ഫേസ്ബുക്കിൽ കുറച്ച് വിമർശനങ്ങൾ എഴുതിയാൽ കേരളത്തിന്റെ മുഖ്യമന്ത്രിയെയോ സർക്കാരിനെയോ തകർക്കാനാകില്ലെന്നും, കെഎസ്‌യുവിലെ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും അദ്ദേഹം കുറിപ്പിൽ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
