ആലപ്പുഴ: അടിയന്തര വാഹനങ്ങൾക്ക് നിരത്തുകളിൽ അടിയന്തര പ്രാധാന്യം നൽകണമെന്ന നിർദേശവുമായി മോട്ടോർവാഹനവകുപ്പ്. ഇതുസംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിൽ ബോധവത്കരണ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് എം.വി.ഡി.
മുന്നിലുള്ളത് ഒരു ജീവന്റെ വിലയുള്ള സെക്കൻഡുകളാണെന്നും ഡ്രൈവറുടെ ചെറിയൊരു അശ്രദ്ധ വലിയൊരു ദുരന്തത്തിനു കാരണമായേക്കാമെന്നും എം.വി.ഡി പറയുന്നു. സാമൂഹികമാധ്യമങ്ങളിൽ ബോധവ്തകരണ വീഡിയോ ഉൾപ്പെടെ ചിത്രീകരിച്ച് പ്രചാരണം ശക്തിപ്പെടുത്തിക്കഴിഞ്ഞു.
കഴിഞ്ഞദിവസം തൂറവൂർ താലൂക്ക് ആശുപത്രിയിൽ തീപ്പിടിത്തമുണ്ടായപ്പോൾ അഗ്‌നിരക്ഷാവാഹനത്തിനു വഴിനൽകാതെപോയ കാറിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. ഇതിനെത്തുടർന്നാണ് ഡ്രൈവർമാർക്ക് ഓരോ സെക്കൻഡിന്റെയും പ്രധാന്യം മനസ്സിലാക്കിയുള്ള ബോധവത്കരണ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
ജാഗ്രതവേണമെന്ന് എം.വി.ഡി.
• ശബ്ദം ശ്രദ്ധിക്കുക-സൈറൺ കേൾക്കുമ്പോൾത്തന്നെ പരിഭ്രമിക്കാതെ വാഹനം ഇടതുവശത്തേക്ക് ഒതുക്കിമാറ്റുക.
•തടസ്സം നിൽക്കരുത്- അടിയന്തര വാഹനങ്ങൾക്ക് മുന്നിൽക്കയറി വേഗത്തിൽപ്പോകാൻശ്രമിക്കുന്നത് അപകടകരമാണ്. അവർക്കു വഴിയൊരുക്കുകയാണ് നമ്മുടെ കടമ.
• സിഗ്നലുകളിൽ ശ്രദ്ധിക്കുക- റെഡ് സിഗ്നലാണെങ്കിൽപ്പോലും സുരക്ഷിതമായി അടിയന്തര വാഹനത്തിനു കടന്നുപോകാൻ പഴുതുകളുണ്ടെങ്കിൽ അത് ചെയ്തുകൊടുക്കുക.
• മനസ്സറിഞ്ഞു പ്രവർത്തിക്കുക - ‘എനിക്ക് തിരക്കുണ്ട്’ എന്ന ചിന്തയെക്കാൾ ‘അവിടെ ഒരാൾ ജീവിതത്തിലേക്കു തിരിച്ചുവരാൻ ശ്രമിക്കുകയാണ്’ എന്ന ബോധ്യം നമുക്കുണ്ടാകണം.
• കവലകളിലോ സിഗ്നലുകളിലോ ആണെങ്കിൽപ്പോലും എമർജൻസി വാഹനങ്ങൾക്കു കടന്നുപോകാൻ ആവശ്യമായ സ്ഥലം ലഭ്യമാക്കാൻ ശ്രദ്ധിക്കുക.
• സൈറൺ മുഴക്കിപ്പോകുന്ന വാഹനത്തിനു തൊട്ടുപിന്നാലെ അമിതവേഗതയിൽ പോകാൻശ്രമിക്കുന്നത് അപകടകരമാണ്.
• ആംബുലൻസുകൾക്കോ അഗ്‌നിരക്ഷാ വാഹനങ്ങൾക്കോ വഴി നൽകാതിരിക്കുന്നത് മോട്ടോർവാഹന നിയമപ്രകാരം പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ, ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയുംചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
