കൊല്ലം: സ്വന്തമായി കെട്ടിട സൗകര്യങ്ങൾ ലഭ്യമായിരിക്കെ, ചരക്കുസേവനനികുതി (ജി.എസ്.ടി) ഇന്റലിജൻസ് വിഭാഗം ഓഫീസുകൾ ലക്ഷങ്ങൾ വാടക നൽകി സ്വകാര്യ കെട്ടിടങ്ങളിലേക്ക് മാറ്റുന്നു. സംസ്ഥാനത്ത് ഇതിനകം അഞ്ച് ഓഫീസുകൾ വാടകക്കെട്ടിടങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു. കൊല്ലം അടക്കമുള്ള മറ്റ് ജില്ലകളിലും ഓഫീസ് മാറ്റത്തിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. കൊല്ലം നഗരഹൃദയത്തിൽ സ്വന്തമായി സർക്കാർ കെട്ടിടമുള്ളപ്പോഴാണ് മാസം 30,866 രൂപ വാടക നൽകി ഓഫീസ് മാറ്റാൻ ഒരുങ്ങുന്നത്.
സംസ്ഥാനത്തൊട്ടാകെയുള്ള 84 യൂണിറ്റുകളും സ്വകാര്യ കെട്ടിടങ്ങളിലേക്ക് മാറ്റിയാൽ പ്രതിമാസം കാൽക്കോടി രൂപയോളം വാടകയിനത്തിൽ സർക്കാരിന് ചെലവാകും. മുൻപ് ഇടതു സർക്കാരിന്റെ കാലത്ത് പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ. നികുതിവെട്ടിപ്പ് തടയൽ, ചോദ്യം ചെയ്യൽ, വാഹന പരിശോധന തുടങ്ങിയ പ്രവർത്തനങ്ങളുടെ രഹസ്യസ്വഭാവം സൂക്ഷിക്കാൻ സ്വകാര്യ കെട്ടിടങ്ങളാണ് അനുയോജ്യം എന്ന കാരണത്താലായിരുന്നു അന്ന് ഉത്തരവ് ഇറങ്ങിയത്.
എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രവർത്തിക്കുന്ന മാതൃകയിൽ ജി.എസ്.ടി ഇന്റലിജൻസിനെയും മാറ്റാനായിരുന്നു പദ്ധതി. എന്നാൽ കുറ്റാന്വേഷണ ഏജൻസികളുടെ രീതിയിലുള്ള പ്രവർത്തനങ്ങൾ ജി.എസ്.ടി ഇന്റലിജൻസിന് അത്യാവശ്യമല്ലെന്ന് വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ വിലയിരുത്തിയതോടെ അന്ന് നടപടികൾ നിർത്തിവെച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ പഴയ നിർദ്ദേശങ്ങൾ പൊടിതട്ടിയെടുത്ത് ഓഫീസ് മാറ്റത്തിന് തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്.
പ്രവർത്തനങ്ങളുടെ രഹസ്യസ്വഭാവത്തിനായി ഉദ്യോഗസ്ഥർ ദിവസങ്ങൾക്ക് മുൻപ് തന്നെ മറ്റ് ജില്ലകളിലേക്ക് പുറപ്പെടുന്ന സാഹചര്യത്തിൽ ഓഫീസ് കെട്ടിടം മാറ്റുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലെന്നാണ് ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട്. ഖജനാവ് സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ വൻ തുക വാടക നൽകാനുള്ള നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
