കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ ഒടിഞ്ഞ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് ചികിത്സാപരമായ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സമിതിയുടെ റിപ്പോർട്ട്. ചികിത്സയ്ക്കിടെ കുഞ്ഞിന്റെ ശരീരത്തിൽ സൂചി കയറാനുള്ള സാധ്യതയില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
നവജാതശിശുക്കൾക്ക് വാരിയെല്ലിൽ കുത്തിവയ്പ്പ് നൽകുന്ന രീതിയില്ലെന്നും സാധാരണയായി തുടയിലാണ് കുത്തിവയ്പ്പ് എടുക്കുന്നതെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് തയ്യാറാക്കിയ റിപ്പോർട്ട് സൂപ്രണ്ടിന് കൈമാറി.
അതേസമയം, അന്വേഷണ കണ്ടെത്തലുകൾ അംഗീകരിക്കാതെ കുഞ്ഞിന്റെ മാതാപിതാക്കൾ രംഗത്തെത്തി. ചികിത്സയ്ക്കിടെ തന്നെ സൂചി കയറിയ വിവരം ആശുപത്രിയിലെ ഡോക്ടർമാരെ അറിയിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ വാദം. ആശുപത്രിക്ക് വീഴ്ചയില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനമെന്താണെന്ന് വ്യക്തമല്ലെന്നും മാതാപിതാക്കൾ പ്രതികരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട കുടുംബം മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് അറിയിച്ചു.
കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിന്റെയും മകളായ അദ്വികയുടെ ശരീരത്തിൽ നിന്നാണ് ചികിത്സ കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ഒടിഞ്ഞ സൂചിയുടെ ഭാഗം കണ്ടെത്തിയത്. 2025 ജൂൺ 24നാണ് അഞ്ജു കുഞ്ഞിന് ജന്മം നൽകിയത്. പനിയും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളും ഉണ്ടായതിനെ തുടർന്ന് ജനിച്ച് രണ്ടാം ദിവസം അദ്വികയെ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു.
കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജ് ആഭ്യന്തര അന്വേഷണം നടത്തിയത്. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറികെ പോൾ അധ്യക്ഷയായ മൂന്നംഗ സമിതിയായിരുന്നു സംഭവത്തെക്കുറിച്ച് പരിശോധിച്ചത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആർ. ബീന കുമാരി, ജനറൽ സർജറി വിഭാഗം മേധാവി ഡോ. ബിന്നി ജോൺ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
