തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പിനെത്തുടര്‍ന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കാസര്‍കോട്, തൃശൂര്‍, കണ്ണൂര്‍, വയനാട്, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് പ്രാദേശിക ഭരണകൂടങ്ങള്‍ അവധി പ്രഖ്യാപിച്ചത്.
കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴയും വെള്ളക്കെട്ടും രൂക്ഷമായ സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് കളക്ടര്‍ അവധി നല്‍കി. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും മാറ്റമുണ്ടാകില്ല.
കാസര്‍കോട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. അങ്കണവാടികള്‍, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയ എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. കണ്ണൂരില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ അടച്ചിടും. അതേസമയം ഈ ജില്ലകളില്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍, സര്‍വകലാശാലാ പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവയ്ക്ക് മാറ്റമില്ല.
വയനാട് ജില്ലയില്‍ മതപഠന ക്ലാസ്സുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍, കോച്ചിങ് ക്ലാസ്സുകള്‍ എന്നിവയ്ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്കും കോളേജുകള്‍ക്കും ഇത് ബാധകമല്ലെങ്കിലും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കി ആവശ്യമെങ്കില്‍ സ്ഥാപന മേധാവികള്‍ക്ക് അവധി നല്‍കാവുന്നതാണ്.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും അങ്കണവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം തുടരുന്ന സാഹചര്യത്തില്‍ ജനങ്ങളും വിദ്യാര്‍ത്ഥികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
