തിരുവനന്തപുരം: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ കേരളത്തിൽ നിന്നുള്ള കയറ്റുമതി മേഖല കനത്ത പ്രതിസന്ധിയിൽ. സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴിയുള്ള പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി പൂർണ്ണമായും നിലച്ചു. വ്യോമപാതയിലെ നിയന്ത്രണങ്ങൾ മൂലം വിമാന സർവീസുകൾ മുടങ്ങിയതും ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് കപ്പൽ വഴിയുള്ള ചരക്ക് നീക്കം നിലച്ചതുമാണ് തിരിച്ചടിയായത്. ഇതോടെ കോടികളുടെ നഷ്ടമാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്.
റംസാൻ വിപണി ലക്ഷ്യമിട്ടുള്ള ജിസിസി രാജ്യങ്ങളിലേക്കുള്ള കയറ്റുമതി താളംതെറ്റിയത് കർഷകർക്കും കയറ്റുമതിക്കാർക്കും വലിയ ആഘാതമായി. പ്രതിദിനം 150 ടൺ പഴം-പച്ചക്കറികളാണ് കേരളത്തിലെ വിമാനത്താവളങ്ങൾ വഴി ഗൾഫ് നാടുകളിലേക്ക് അയച്ചിരുന്നത്.
ഇതിൽ വലിയൊരു ഭാഗം കൈകാര്യം ചെയ്തിരുന്ന തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇപ്പോൾ ഒരു ടൺ ചരക്ക് പോലും വിദേശത്തേക്ക് പോകുന്നില്ല. വിമാന സർവീസുകൾ റദ്ദാക്കിയതോടെ റംസാൻ സീസണിലെ മികച്ച ലാഭം പ്രതീക്ഷിച്ചിരുന്നവർ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി.
നിലവിൽ ഒമാനിലേക്ക് മാത്രമാണ് പരിമിതമായ തോതിൽ വിമാന സർവീസുകൾ ഉള്ളത്. എന്നാൽ ഇതിൽ ചരക്ക് കയറ്റാൻ വിമാന കമ്പനികൾ സാധാരണ നിരക്കിന്റെ മൂന്നിരട്ടിയാണ് ഈടാക്കുന്നത്. പ്രതിസന്ധി തുടർന്നാൽ വിദേശത്തേക്ക് അയക്കാൻ മാറ്റിവെച്ചിരിക്കുന്ന ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് നാട്ടിൽ തന്നെ വിറ്റഴിക്കേണ്ടി വരും.
യുദ്ധം നീണ്ടുപോയാൽ കേരളത്തിലെ കാർഷിക മേഖലയ്ക്കും കയറ്റുമതിക്കാർക്കും വരും ദിവസങ്ങളിൽ ഇനിയും വലിയ ആഘാതം നേരിടേണ്ടി വരുമെന്നാണ് ഈ രംഗത്തുള്ളവർ ആശങ്കപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
