കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും മുതിർന്ന നേതാവുമായ പി.കെ. ശ്യാമളയുടെ തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പി.ബി. അംഗം എം.എ. ബേബി നടത്തിയ 'സ്വയം ഔചിത്യം പാലിക്കണം' എന്ന വിമർശനത്തിന് പരോക്ഷ പിന്തുണയുമായി മുതിർന്ന നേതാവ് ഇ.പി. ജയരാജൻ.
എല്ലാ കാര്യങ്ങളിലും കൃത്യമായ ചട്ടങ്ങളും നിയമങ്ങളും ഉണ്ടെന്നും ബഹുജനങ്ങൾക്കിടയിലാണ് നമ്മൾ പ്രവർത്തിക്കുന്നത് എന്ന ബോധം എപ്പോഴും എല്ലാവരെയും നയിക്കണമെന്നും ഇ.പി. ജയരാജൻ പ്രതികരിച്ചു.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രായം ഒരു തടസ്സമായി കാണരുതായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം, നിലവിൽ പലരും പ്രായത്തെ ഒരു പ്രശ്നമായി ഉയർത്തിക്കാട്ടുന്നതിലെ വിയോജിപ്പും പ്രകടിപ്പിച്ചു. രാഷ്ട്രീയ പ്രവർത്തകർ ഫുട്ബോൾ താരങ്ങളെപ്പോലെയാണെന്നും കായികരംഗത്തെപ്പോലെ രാഷ്ട്രീയത്തിലും പ്രായമല്ല, മറിച്ച് മികച്ച 'പെർഫോമൻസ്' മാത്രമായിരിക്കണം പ്രധാന മാനദണ്ഡമെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.
തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് എം.വി. ഗോവിന്ദന്റെ പേരെടുത്ത് പറയാതെയായിരുന്നു എം.എ. ബേബി മുൻപ് വിമർശനം ഉന്നയിച്ചിരുന്നത്. നേതാക്കൾ ഇത്തരം തീരുമാനങ്ങളിൽ സ്വയം ഔചിത്യം പാലിക്കാൻ തയ്യാറാകണമെന്ന ബേബിയുടെ നിലപാടിനാണ് ഇപ്പോൾ പാർട്ടിയിലെ മറ്റൊരു മുതിർന്ന നേതാവായ ഇ.പി. ജയരാജനിൽ നിന്നും അനുകൂലമായ പ്രതികരണം ഉണ്ടായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
