തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഡി.എച്ച്.എസ് കസേര തർക്കം തുടരുന്നതിനിടെ ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ആരോപണങ്ങളെ തള്ളി മുൻ ഡി.എച്ച്.എസ് ഡോ. കെ.ജെ. റീന രംഗത്ത്. നിപ പരിശോധനാഫലം ലഭിച്ചപ്പോഴുതന്നെ മന്ത്രിയെ വിവരം അറിയിച്ചിരുന്നുവെന്നും, ആശയവിനിമയത്തിലെ പ്രശ്നമാണ് പിന്നീട് ഉണ്ടായതെന്നും ഡോ. റീന വ്യക്തമാക്കി.
നിപ സംബന്ധിച്ച വിവരങ്ങൾ സമയത്ത് കൈമാറിയില്ലെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഡോ. റീനയുടെ പ്രതികരണം. “നിപ ഫലം വന്നപ്പോൾ തന്നെ മന്ത്രിയെ അറിയിച്ചിരുന്നു. ആശയവിനിമയത്തിൽ ഒരു കമ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായിട്ടുണ്ട്” എന്നാണ് ഡോ. റീന പറഞ്ഞത്.
ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ടും തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും ഡോ. റീന മറുപടി നൽകി. ശബരിമലയിലേക്ക് ഡോക്ടർമാരെ നൽകില്ലെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ല എന്നാണ് അവർ വ്യക്തമാക്കിയത്.
അതോടൊപ്പം, ഡി.എം.ഇക്കും നിപ പരിശോധനാഫലത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും ഡോ. റീന പറഞ്ഞു. ഡി.എച്ച്.എസ് പദവിയുമായി ബന്ധപ്പെട്ട തർക്കത്തിൽ വീണ്ടും പ്രതികരിച്ച ഡോ. റീന, ആരുമില്ലാത്തവർക്ക് നിയമവ്യവസ്ഥയാണ് ആശ്രയമെന്നും പറഞ്ഞു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് താൻ ഓഫീസിലെത്തിയതെന്നും, എന്നാൽ ഓഫീസിലേക്ക് തള്ളിക്കയറാനുള്ള ഉദ്ദേശമില്ല എന്നും അവർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
