കൊച്ചി: വിവാഹബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപ് എച്ച്.ഐ.വി (HIV) നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് 'ദീപിക' ദിനപത്രം. എച്ച്.ഐ.വി ടെസ്റ്റുകൾക്ക് വിധേയരായ ശേഷം മാത്രമേ വിവാഹം നടത്താവൂ എന്ന് മാർത്തോമാ സഭാ വൈദിക ട്രസ്റ്റി റവ. ഡോ. കെ. തോമസ് നടത്തിയ പ്രസ്താവനയെ പിന്തുണച്ചാണ് പത്രത്തിന്റെ മുഖപ്രസംഗം.
എച്ച്.ഐ.വി ബാധിതരുടെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതാണെങ്കിലും, രോഗവിവരം ഒളിച്ചുവെച്ച് വിവാഹം കഴിച്ച് ജീവിതപങ്കാളിയെയും വരുംതലമുറയെയും രോഗികളാക്കുന്നത് സ്വകാര്യതയല്ല, മറിച്ച് ചതിയാണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. സഭയിലെ യുവാക്കളെ അപമാനിക്കുന്നതാണ് വൈദികന്റെ പരാമർശമെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങളെയും പത്രം എതിർത്തു.
"സ്വകാര്യത ഒരാളുടേത് മാത്രമാണ്. എന്നാൽ കുടുംബം എന്നത് എല്ലാ മനുഷ്യാവകാശങ്ങളുമുള്ള മറ്റൊരാളുടേത് കൂടിയാണ്. മറ്റൊരാളെ വിശ്വാസവഞ്ചന നടത്തി ജീവിതം തുലയ്ക്കുന്നതിനോളം നീളുന്നതാണ് ഒരാളുടെ സ്വകാര്യതയെങ്കിൽ അതിനോളം കാപട്യം വേറെയില്ല. എയ്ഡ്സ് രോഗിയുടെ സ്വകാര്യത സംരക്ഷിച്ച് വിവാഹബന്ധവും കിടപ്പറയുമൊരുക്കാൻ സ്വകാര്യതാവാദികളുടെ കുടുംബങ്ങൾ തയ്യാറാകട്ടെ. മറ്റുള്ളവരുടെ കാര്യത്തിൽ എയ്ഡ്സ് സർട്ടിഫിക്കറ്റ് വിവാഹത്തിന്റെ നിബന്ധനയാക്കണം." മുഖപ്രസംഗത്തിൽ പറയുന്നു.
മാർത്തോമാ സഭാ കുടുംബസംഗമത്തിനിടെയായിരുന്നു റവ. ഡോ. കെ. തോമസിന്റെ വിവാദ പ്രസംഗം. കർണാടകയിലെ കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നടത്താനുള്ള തീരുമാനം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സംസാരിച്ചത്. മാർത്തോമാ സഭയിലെ വിവാഹങ്ങൾക്ക് മുൻപ് എച്ച്.ഐ.വി ടെസ്റ്റ് നിർബന്ധമാക്കണമെന്നും, പെൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ പരാമർശം സഭയിലെ യുവാക്കളെയും പെൺകുട്ടികളെയും സംശയ നിഴലിലാക്കുന്നതാണെന്ന് കാണിച്ച് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
