കൊച്ചി: താരസംഘടനയായ അമ്മയിൽ തുടരുന്ന ആഭ്യന്തര തർക്കം കൂടുതൽ രൂക്ഷമാകുന്നു. നടി അൻസിബ ഹസനെതിരെ സംഘടനാതല നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം അംഗങ്ങൾ രംഗത്തെത്തിയിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
നാളെ നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ അൻസിബയെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ഉന്നയിക്കാനാണ് ഇവരുടെ നീക്കം.
നടിമാരായ ലക്ഷ്മിപ്രിയ, നടൻ ടിനി ടോം എന്നിവർക്കെതിരെ അൻസിബ നൽകിയ പൊലീസ് പരാതിയും സംഘടനയ്ക്കുള്ളിൽ വലിയ വിവാദമായി മാറിയിട്ടുണ്ട്. സഹപ്രവർത്തകരെതിരേ പൊലീസ് സമീപിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
അൻസിബയ്ക്ക് പിന്തുണയുമായി മറ്റൊരു വിഭാഗവും രംഗത്തുണ്ട്. അൻസിബയെ വീണ്ടും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഈ വിഭാഗം ജനറൽ ബോഡി യോഗത്തിൽ പ്രമേയം ഉന്നയിക്കുമെന്നാണ് സൂചന. അതിനാൽ നാളത്തെ യോഗം സംഘടനയിലെ ഭിന്നത കൂടുതൽ തുറന്നുകാട്ടാൻ സാധ്യതയുണ്ട്.
അതേസമയം നടൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ പൊലീസ് നടപടി ഉണ്ടായില്ലെന്നാരോപിച്ച് അൻസിബ ഹസൻ കോടതിയെ സമീപിച്ചിട്ടുണ്ട്. തന്റെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടാണ് അൻസിബയുടെ നിയമനടപടി.
ഇതിനായി അവർ എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി നൽകിയത്. ടിനി ടോം വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അൻസിബ നേരത്തെ കടവന്ത്ര പൊലീസിൽ പരാതി നൽകിയിരുന്നത്. എന്നാൽ അതിൽ കാര്യമായ അന്വേഷണം നടന്നില്ലെന്നാരോപിച്ചാണ് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
എന്നാൽ ‘അമ്മ’യിലെ ആഭ്യന്തര ഭിന്നതയും പരസ്പര ആരോപണങ്ങളും ശക്തമായിരിക്കുന്ന സാഹചര്യത്തിൽ നാളത്തെ ജനറൽ ബോഡി യോഗം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
