തുംകൂരു: കർണാടകയിലെ തുംകൂരുവിൽ ജ്യോത്സ്യന്റെ വാക്ക് വിശ്വസിച്ച് സ്വന്തം അമ്മയെ കൊലപ്പെടുത്തി യുവതി. തുംകൂരു താലൂക്കിലെ അനുപനഹള്ളി ഗ്രാമത്തിലാണ് സംഭവം. അമ്മയെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം സ്വാഭാവിക മരണമെന്ന നിലയ്ക്ക് സംസ്കാരം നടത്താൻ മകൾ ശ്രമിച്ചതായും പൊലീസ് പറയുന്നു.
അനുപനഹള്ളി സ്വദേശിനിയായ പുഷ്പവതി (55)യാണ് കൊല്ലപ്പെട്ടത്. കേസിൽ മകൾ സുചിത്രയെ (33) പൊലീസ് അറസ്റ്റ് ചെയ്തു. തുംകൂരു നഗരത്തിലെ ശ്രീനഗറിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന സുചിത്ര, ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അമ്മയുടെ വീട്ടിലെത്തിയത്.
പൊലീസിന്റെ പ്രാഥമിക അന്വേഷണപ്രകാരം, ഒന്നര വർഷം മുൻപ് സുചിത്രയുടെ അച്ഛൻ മരിച്ചിരുന്നു. ആ മരണത്തിന് പിന്നിൽ അമ്മ മന്ത്രവാദം നടത്തിയെന്നു ഒരു ജ്യോത്സ്യൻ പറഞ്ഞത് സുചിത്ര വിശ്വസിച്ചു. ഇതോടെ അമ്മയോട് കടുത്ത വൈരാഗ്യം വളർന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവദിവസം രാത്രി പുഷ്പവതി ഉറങ്ങിക്കിടക്കുമ്പോൾ സുചിത്ര തലയണ മുഖത്ത് അമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് പറയുന്നു. തുടർന്ന് ഇത് സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാൻ വേഗത്തിൽ സംസ്കാരം നടത്താൻ ശ്രമിച്ചു.
എന്നാൽ മൃതദേഹത്തിലെ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി സുചിത്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായും അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
