കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. ബംഗാൾ സ്വദേശി ബിശ്വദീപ്നെ ആണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ബംഗാളിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ കേരളത്തിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങൾ ഇന്ത്യയിലെത്തിച്ച് അവ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എത്തിച്ച് വ്യാജ രേഖകൾ തയ്യാറാക്കി റീ-രജിസ്‌ട്രേഷൻ നടത്തുന്നതായിരുന്നു സംഘത്തിന്റെ രീതി. പിന്നീട് ഈ വാഹനങ്ങൾ കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്തിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങൾ എത്തിക്കുന്നതിൽ മുഖ്യകണ്ണിയാണ് അറസ്റ്റിലായത് എന്നാണ് കസ്റ്റംസ് പറയുന്നത്.
‘ഓപ്പറേഷൻ നംഖോർ’ എന്ന പ്രത്യേക അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നത്. ബിശ്വദീപ് ഒരു ഐ.ടി കമ്പനിയായ വിപ്രോയിലെ സീനിയർ എൻജിനീയറാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. കഴിഞ്ഞാഴ്ച ബംഗാളിലെത്തി പ്രതിയെ പിടികൂടിയ ശേഷം കൊച്ചിയിലേക്ക് കൊണ്ടുവന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് അസമിൽ നിന്ന് നാലുപേരെ കൂടി പിടികൂടിയിട്ടുണ്ട്. കോയമ്പത്തൂർ വാഹനക്കടത്ത് റാക്കറ്റിന് പിന്നാലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു വലിയ റാക്കറ്റിനെയാണ് ഇപ്പോൾ കസ്റ്റംസ് പിടികൂടിയത്. വിവിധ സംഘങ്ങളായി പ്രവർത്തിച്ചിരുന്ന ഈ റാക്കറ്റുകളെ നിയന്ത്രിച്ചിരുന്നതും ബിശ്വദീപ് തന്നെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കസ്റ്റംസിന് പുറമെ ഇ.ഡിയും കേസിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നടന്മാരായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുമായി ബന്ധപ്പെട്ട വാഹനങ്ങളും കേസിൽ പരിശോധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
