പിഴ ചുമത്താനുള്ള ട്രംപിന്റെ തീരുമാനം ന്യായീകരണമില്ലാത്തതും യുക്തിരഹിതവുമെന്ന് ഇന്ത്യ

AUGUST 4, 2025, 1:35 PM

ന്യൂഡെല്‍ഹി: റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നതിന് തിരിച്ചടിയായി തീരുവ വര്‍ദ്ധിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ  നീക്കം ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്ന് ഇന്ത്യ. ദേശീയ താല്‍പ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

ഉക്രെയ്ന്‍ സംഘര്‍ഷം ആരംഭിച്ചതുമുതല്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തതിന് ഇന്ത്യയെ യുഎസും യൂറോപ്യന്‍ യൂണിയനും (ഇയു) ലക്ഷ്യം വെച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. റഷ്യയുമായുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ തുടര്‍ച്ചയായ വ്യാപാരത്തിന്റെ വിശദാംശങ്ങള്‍ ജയ്സ്വാള്‍ പുറത്തുവിട്ടു. 

''ഈ പശ്ചാത്തലത്തില്‍, ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നത് ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണ്. ഏതൊരു പ്രധാന സമ്പദ്വ്യവസ്ഥയെയും പോലെ, ഇന്ത്യയും അതിന്റെ ദേശീയ താല്‍പ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും.'' അദ്ദേഹം വ്യക്തമാക്കി. 

vachakam
vachakam
vachakam

ഇന്ത്യ വന്‍തോതില്‍ റഷ്യന്‍ എണ്ണ വാങ്ങി വലിയ ലാഭത്തില്‍ തുറന്ന വിപണിയില്‍ വില്‍ക്കുന്നെന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ ആരോപിച്ചതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങിയതിന് ഇന്ത്യയ്ക്ക് മേല്‍ പിഴ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുന്നത് ഇത് രണ്ടാം തവണയാണ്. ഓഗസ്റ്റ് 7 മുതല്‍ ഇന്ത്യയ്ക്ക് മേല്‍ 25% താരിഫ് നിലവില്‍ വരുമെന്ന് ട്രംപ്  ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. 

സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പരമ്പരാഗത എണ്ണ വിതരണം യൂറോപ്പിലേക്ക് വഴിതിരിച്ചുവിട്ടതിനാലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് ക്രൂഡ് ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതെന്ന് ജയ്സ്വാള്‍ പറഞ്ഞു. ആഗോള ഊര്‍ജ്ജ വിപണികളുടെ സ്ഥിരത ശക്തിപ്പെടുത്തുന്നതിനായി അന്ന് ഇന്ത്യ അത്തരം ഇറക്കുമതികളെ സജീവമായി പ്രോത്സാഹിപ്പിച്ചിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം, റഷ്യന്‍ ഊര്‍ജ്ജ സ്ഥാപനമായ റോസ്‌നെഫ്റ്റിന്റെ സംയുക്ത ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ വാഡിനാര്‍ റിഫൈനറിക്ക് മേല്‍ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. 

ഇന്ത്യയുടെ ഇറക്കുമതി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന ഇന്ധനം ഉറപ്പാക്കാനാണെന്ന് ജയ്‌സ്വാള്‍ പറഞ്ഞു. ആഗോള വിപണി സാഹചര്യം കാരണം അത് നിര്‍ബന്ധിതമായ ഒരു ആവശ്യകതയാണ്. എന്നാല്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന രാജ്യങ്ങള്‍ തന്നെ റഷ്യയുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ദേശീയ ആവശ്യം പോലുമല്ലാത്ത സാഹചര്യത്തിലാണ് ഇതെന്നും അദ്ദേഹം വിമര്‍ശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam