ന്യൂഡൽഹി: കായികസംഘടനകളുടെ തലപ്പത്ത് കായിക വിദഗ്ധരല്ലാത്തവർ അധികാരം കൈയാളുന്നതിനെതിരെ സുപ്രീംകോടതി ശക്തമായ വിമർശനം ഉന്നയിച്ചു. ക്രിക്കറ്റ് അസോസിയേഷനുകൾക്ക് നേതൃത്വം നൽകേണ്ടത് വിരമിച്ച ക്രിക്കറ്റ് താരങ്ങളായിരിക്കണമെന്നും ബാറ്റ് പിടിക്കാൻ പോലും അറിയാത്തവർ ആ സ്ഥാനങ്ങളിൽ ഇരിക്കരുതെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്യാല്യ ബാഗ്ചി, വിപുൽ എം. പഞ്ചോളി എന്നിവർ അടങ്ങുന്ന ബെഞ്ചാണ് നിർണായക നിരീക്ഷണം നടത്തിയത്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (എം.സി.എ) തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശങ്ങൾ. എന്നാൽ വിഷയത്തിൽ ഇടപെടാൻ സുപ്രീംകോടതി തയ്യാറായില്ല.
1986 മുതൽ 2023 വരെ വെറും 164 അംഗങ്ങൾ മാത്രമുണ്ടായിരുന്ന മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനിൽ പെട്ടെന്ന് അംഗസംഖ്യ വർധിപ്പിച്ചതിനെ കോടതി ചോദ്യം ചെയ്തു. അംഗങ്ങളുടെ എണ്ണം കൂട്ടണമെന്നുണ്ടെങ്കിൽ, ആ സ്ഥാനങ്ങൾ വിരമിച്ച പ്രശസ്തരായ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾക്കായി മാറ്റിവെക്കണമായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു.
ക്രിക്കറ്റ് നിലനിൽക്കുന്നത് കായികതാരങ്ങൾ ഉള്ളതുകൊണ്ടാണെന്നും ഭാരവാഹികളോ അധികാരികളോ ഉള്ളതുകൊണ്ടല്ലെന്നും ബെഞ്ച് ഓർമ്മിപ്പിച്ചു. അസോസിയേഷൻ തിരഞ്ഞെടുപ്പിനെതിരേ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
