ന്യൂഡല്‍ഹി: കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ ഉണ്ടായ മിസൈല്‍ ആക്രമണത്തില്‍ വീണ്ടും ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു. ജൂലൈ 18 ന് എംവി ഒമോര്‍ഫി എന്ന വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിലാണ് ഒരു മലയാളി ജീവനക്കാരന്‍ കൊല്ലപ്പെട്ട വിവരം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ ആശങ്ക രേഖപ്പെടുത്തുകയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട മറ്റ് ഇന്ത്യന്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
റഷ്യന്‍ സമുദ്രപരിധിയിലൂടെ സഞ്ചരിക്കവേയാണ് കപ്പല്‍ ആക്രമണത്തിന് ഇരയായത്. ആക്രമണ സമയത്ത് കപ്പലില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആകെ പത്ത് ജീവനക്കാരാണ് ഉണ്ടായിരുന്നത്. കൊല്ലപ്പെട്ട വ്യക്തിയെ കൂടാതെ കപ്പലിലുണ്ടായിരുന്ന മറ്റ് രണ്ട് ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മരിച്ചയാളുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനും കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുമായി മോസ്‌കോയിലെ ഇന്ത്യന്‍ എംബസി അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണ്.
കരിങ്കടലില്‍ സാധാരണക്കാരായ കപ്പല്‍ ജീവനക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ വാണിജ്യ കപ്പലുകളെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ആഗോള സമുദ്ര വ്യാപാരത്തിനും കപ്പല്‍ ഗതാഗത സ്വാതന്ത്ര്യത്തിനും വലിയ ഭീഷണിയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം രൂക്ഷമായതോടെ മേഖലയില്‍ സമാനമായ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്.
ജൂലൈ 19 ന് എംവി ഗോള്‍ഡന്‍ ലിയോ എന്ന മറ്റൊരു കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിലും നാല് ഇന്ത്യന്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാനും സമുദ്രയാത്രകളുടെ സുരക്ഷ ഉറപ്പാക്കാനും ഇന്ത്യ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
