ന്യൂഡല്‍ഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണ സമ്പ്രദായം പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം തടയുന്നതിനായി യുജിസി കൊണ്ടുവന്ന പുതിയ ചട്ടങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് തലസ്ഥാനമായ ന്യൂ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ കൂറ്റന്‍ പ്രതിഷേധ സമരം അരങ്ങേറി. 'റിസര്‍വേഷന്‍ ഹട്ടാവോ ആന്തോളന്‍' എന്ന പേരില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.
പ്രധാനമായും സവര്‍ണ ജാതി വിഭാഗങ്ങളില്‍പ്പെട്ടവര്‍ അണിനിരന്ന സമരത്തില്‍ കര്‍ണി സേന, ചാണക്യ സേന, രാജസ്ഥാനിലെ ജനറല്‍ സേന തുടങ്ങിയ വിവിധ പ്രമുഖ സംഘടനകളും സജീവമായി പങ്കെടുത്തു. ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിന് പകരം സാമ്പത്തിക മാനദണ്ഡങ്ങള്‍ മാത്രം പരിഗണിച്ച് സംവരണം നടപ്പിലാക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. കൂടാതെ, പട്ടികജാതി-പട്ടികവര്‍ഗ്ഗ (അതിക്രമ തടയല്‍) നിയമം പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അതിനാല്‍ ഈ നിയമം പിന്‍വലിക്കുകയോ ആവശ്യമായ ഭേദഗതികള്‍ വരുത്തുകയോ ചെയ്യണമെന്ന് സമരക്കാര്‍ വാദിക്കുന്നു.
സമരം ശക്തമായതിനെ തുടര്‍ന്ന് ജന്തര്‍ മന്തറിലും പരിസര പ്രദേശങ്ങളിലും വലിയ രീതിയിലുള്ള പോലീസ് സേനയെയും റാപിഡ് ആക്ഷന്‍ ഫോഴ്സിനെയും വിന്യസിച്ചിരുന്നു. സമാധാനപരമായി നടന്ന പ്രതിഷേധത്തിനിടെ പോലീസ് ഇടപെടുകയും സമരക്കാരിലെ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് നീക്കുകയും ചെയ്തു. തങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുമ്പോഴാണ് പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തതെന്ന് സമരക്കാര്‍ ആരോപിച്ചു. മുന്‍പ് നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ സമരം നയിച്ച് ശ്രദ്ധേയനായ വിദ്യാര്‍ത്ഥി നേതാവ് ഹര്‍ഷ് ദുബെ ഉള്‍പ്പെടെയുള്ള പ്രമുഖരും ഈ സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് നിവേദനം സമര്‍പ്പിക്കാതെ ജന്തര്‍ മന്തറില്‍ നിന്ന് മടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാര്‍.
അതിനിടെ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം തടയാനായി യുജിസി പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കെതിരെ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍, ഈ ചട്ടങ്ങള്‍ പുനപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിഷയം നിലവില്‍ കോടതിയുടെ പരിഗണനയിലാണെന്നും ഉയര്‍ന്ന എതിര്‍പ്പുകള്‍ കണക്കിലെടുത്ത് സുപ്രീം കോടതി ഈ യുജിസി ചട്ടങ്ങള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
